വെളളാറില്‍ കുടിവെളളക്ഷാമം രൂക്ഷം; വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ ഉപരോധം സംഘടിപ്പിച്ചു

 
water authority

തിരുവല്ലം: വെളളാര്‍ വാര്‍ഡില്‍ കുടിവെളളക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ ജല അതോറിറ്റി ഓഫീസ് ഉപരോധിച്ചു. ജല അതോറിറ്റിയുടെ വണ്ടിത്തടത്തുളള ഓഫീസിലെ അധികൃതര്‍ വെളളാര്‍ വാര്‍ഡിലെ വിവിധ ഇടങ്ങളിലെ കുടിവെളളള വിതരണം തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് കൗണ്‍സിലര്‍ പനത്തുറ ബൈജുവിന്റെ നേതൃത്വത്തില്‍ വണ്ടിത്തടം ജല അതോറിറ്റി ഓഫീസിനു മുന്നില്‍ കഴിഞ്ഞ ദിവസം ഉപരോധം സംഘടിപ്പിച്ചത്. വാഴമുട്ടം , പീപ്പാറ , കുഴിവിളാകം , വട്ടപ്പാറ , കുന്നില്‍ , കൈതവിള എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കുടിവെളളം കിട്ടുന്നില്ലെന്ന് നാട്ടുകാര്‍ കൗണ്‍സിലറിന് പരാതി നല്‍കിയിരുന്നു. 

ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ഉച്ചവരെ വണ്ടിത്തടം ഓഫീസില്‍ നടത്തിയ ഉപരോധത്തെത്തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുകയുണ്ടായി. ചര്‍ച്ചയെ തുടര്‍ന്ന് വാര്‍ഡിലുളള ചോര്‍ച്ചയുളള പൈപ്പുകളില്‍ അറ്റകുറ്റപ്പണി നടത്തുകയും വൈകിട്ടോടെ കുടിവെളളമെത്തിക്കുകയുമായിരുന്നു. കൗണ്‍സിലര്‍ക്കൊപ്പം സി.പി.ഐ ലോക്കല്‍ സെക്രട്ടറി വെളളാര്‍ സാബു , സി.പി.എം നേതാവ് വാഴമുട്ടം രാധാകൃഷ്ണന്‍ , ജയന്‍ വെളളാര്‍ എന്നിവരും നാട്ടുകാര്‍ക്കൊപ്പം പങ്കെടുത്തു.