കേരളത്തിലേക്ക് പ്രവര്‍ത്തനം വിപുലീകരിച്ച് സിഎന്‍ജിഫസ്റ്റ്; ആദ്യ സിഎന്‍ജി കന്‍വേര്‍ഷന്‍ സെന്റര്‍ തിരുവനന്തപുരത്ത് തുറന്നു

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ സിഎന്‍ജി കന്‍വേര്‍ഷന്‍ സെന്റര്‍ ശൃംഖലയായ റെഡിഅസിസ്റ്റിന്റെ സിഎന്‍ജിഫസ്റ്റ് കേരളത്തിലെ ആദ്യ സെന്റര്‍ തിരുവനന്തപുരത്ത് തുറന്നു. മുന്‍നിര ഡിജിറ്റല്‍ റോഡ്‌സൈഡ് വാഹന സേവന ദാതാക്കളായ റെഡിഅസിസ്റ്റിന്റെ സംരംഭമാണ് പെട്രോള്‍,ഡീസല്‍ വാഹനങ്ങള്‍ സിഎന്‍ജിയിലേക്ക് മാറ്റുവാന്‍ സഹായിക്കുന്ന സിഎന്‍ജിഫസ്റ്റ്. പരിസ്ഥിതിദിനത്തില്‍ വി.ജോയ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.
കമ്പനിയുടെ പ്രവര്‍ത്തനം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആദ്യ സെന്റര്‍ തിരുവനന്തപുരത്ത് ലക്ഷ്മി ഓട്ടോ ഇലക്ട്രിക്കൽസിൽ ആരംഭിക്കുന്നത്. പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ ഇന്ധന ഉപയോഗത്തിന് വാഹന ഉടമകളെ പ്രോത്സാഹിപ്പിക്കുകയാണ് തിരുവനന്തപുരത്തെ പുതിയ സിഎന്‍ജി കണ്‍വേര്‍ഷന്‍ സെന്ററിന്റെ ലക്ഷ്യം. പെട്രോള്‍, ഡീസല്‍ വാഹനങ്ങളെ സിഎന്‍ജിയിലേക്ക് മാറ്റുന്നതിനുള്ള അത്യാധുനിക സൗകര്യങ്ങളും വൈദഗ്ധ്യമുള്ള സാങ്കേതിക വിദഗ്ദ്ധരുടെ സേവനവും ഇവിടെ ലഭ്യമാണ്.
സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനും സിഎന്‍ജി പോലുള്ള ബദല്‍ ഇന്ധന മാര്‍ഗ്ഗങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് വി.ജോയ് എംഎല്‍എ പറഞ്ഞു. തിരുവനന്തപുരത്ത് ഇത്തരമൊരു കേന്ദ്രം ആരംഭിക്കുന്നതിലൂടെ കൂടുതല്‍ ആളുകള്‍ക്ക് സിഎന്‍ജിയിലേക്ക് മാറാനും അതുവഴി പരിസ്ഥിതി സംരക്ഷണത്തില്‍ പങ്കാളികളാകാനും സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള സുസ്ഥിര ഗതാഗതമാര്‍ഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന കമ്പനി ഉദ്ഘാടനത്തോട് അനുബന്ധിച്ച് വൃക്ഷതൈകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം ദീപക്. എസ്. പി നിർവഹിച്ചു. ചടങ്ങില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ ആര്‍, ലക്ഷ്മി ഓട്ടോ ഇലക്ട്രിക്കല്‍സ് ഉടമ അബി. എസ് എന്നിവര്‍ പങ്കെടുത്തു.