ഭാര്യയെയും മകനെയും തീകൊളുത്തിയ ഗൃഹനാഥന്‍ പൊള്ളലേറ്റ് മരിച്ചു

 
Death
വര്‍ക്കല: ഭാര്യയെയും മകനെയും തീകൊളുത്തിയ ഗൃഹനാഥന്‍ സ്വയം തീകൊളുത്തി മരിച്ചു. ചെമ്മരുതി ആശാന്‍മുക്കിന് സമീപം കുന്നത്തുവിളവീട്ടില്‍ രാജേന്ദ്രന്‍(53)ആണ് മരിച്ചത്. ഗുരുതരമായി പോള്ളലേറ്റ ഭാര്യ ബിന്ദു(43), മകന്‍ അമല്‍(17) എന്നിവരെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം. കുടുബപ്രശ്‌നങ്ങളെ തുടര്‍ന്ന് രാജേന്ദ്രനും ഭാര്യ ബിന്ദുവും എട്ട് മാസത്തോളമായി അകന്ന് കഴിയുകയായിരുന്നു. ഉച്ചയ്ക്ക് 3 മണിയോടെ കുടുബശ്രീ യോഗത്തില്‍ പങ്കെടുത്തശേഷം ബിന്ദു തന്റെ സാധനങ്ങള്‍ എടുക്കുന്നതിനായി മകനെയും മകളെയും കൂട്ടി രാജേന്ദ്രന്റെ വീട്ടിലെത്തി. തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കത്തില്‍ പ്രകോപിതനായ രാജേന്ദ്രന്‍ വീട്ടില്‍ കരുതിയിരുന്ന ടിന്നര്‍ ഇവരുടെ ദേഹത്തും സ്വന്തം ശരീരത്തിലും ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഈ സമയം മകള്‍ വീടിന് വെളിയില്‍ നില്‍ക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടി എത്തുമ്പോഴേക്കും രാജേന്ദ്രന്‍ പൊള്ളലേറ്റ് മരിച്ചിരുന്നു. വര്‍ക്കല ഫയര്‍ ഫോഴ്‌സും അയിരൂര്‍ പൊലീസും സ്ഥലത്തെത്തി ബിന്ദുവിനെയും മകനെയും പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
 പെട്രോളാണോ ടിന്നര്‍ ആണോ തീകൊളുത്താന്‍ ഉപയോഗിച്ചതെന്ന കാര്യം ഫോറന്‍സിക് പരിശോധനയ്ക്കുശേഷമേ വ്യക്തമാകുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അയിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാജേന്ദ്രന്റെയും ബിന്ദുവിന്റേയും മൂത്ത മകന്‍ വിദേശത്താണ്.