പാലോട് അഗ്‌നി രക്ഷാനിലയം എത്രയും വേഗം പ്രാവർത്തികമാക്കണം: മനുഷ്യാവകാശ കമ്മീഷൻ

 
Human Rights Commission
തിരുവനന്തപുരം: 2021 ഫെബ്രുവരി18 ന് പുറത്തിറക്കിയ സർക്കാർ ഉത്തരവിൽ അനുമതി നൽകിയ പാലോട് അഗ്നി രക്ഷാനിലയം എത്രയും വേഗം പ്രാവർത്തികമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ . ബൈജൂനാഥ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും ഫയർ സർവീസസ് ഡയറക്ടർക്കുമാണ് നിർദ്ദേശം നൽകിയത്.
മനുഷ്യാവകാശ കമ്മീഷൻ 2015 നവംബർ 25 ന് നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നന്ദിയോട് പഞ്ചായത്തിൽ പാലോട് കേന്ദ്രമായി ഫയർ സ്റ്റേഷൻ അനുവദിച്ചു.ഫയർ സർവീസസിന് സർക്കാർ 34.5 സെന്റ് ഭൂമിയും അനുവദിച്ചു. വാമനപുരം എം.എൽ എ. 10 ലക്ഷം രൂപയും നൽകി. 2 മൊബൈൽ ടാങ്ക് യൂണിറ്റുകൾ പാർക്ക് ചെയ്യാൻ ഗ്യാരേജ് നിർമ്മിച്ചു. കൂടി വെള്ളത്തിനായി പൈപ്പ് സ്ഥാപിച്ചെങ്കിലും അത് വാട്ടർ ലൈനുമായി കണക്റ്റ് ചെയ്യാത്തതു കാരണം വാഹനങ്ങളിൽ വെള്ളം നിറയ്ക്കാൻ കഴിയാതായി.ഫയർ സ്റ്റേഷന് ആവശ്യമായ സൗകര്യം സ്ഥലത്തിനില്ലെന്നാണ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കമ്മീഷനെ അറിയിച്ചത്. മികച്ച സൗകര്യങ്ങളോടു കൂടിയ അഗ്നിരക്ഷാ നിലയം സ്ഥാപിക്കാൻ പൊതുമരാമത്തിനോട് എസ്‌റ്റിമേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. നിലയത്തിന് ലഭ്യമായ സ്ഥലം സർവേ നടത്താൻ നെടുമങ്ങാട് തഹസിൽ ദാർക്ക് കത്ത് നൽകിയിട്ടുണ്ട്. തസ്തിക നിർണയം ഉൾപ്പെടെ നടത്തി ഫയർ സർവീസ് ഡയറക്ടർ ജനറൽ റിപ്പോർട്ട് നൽകിയാൽ ഉചിതമായ തീരുമാനം എടുക്കാമെന്നും സർക്കാർ അറിയിച്ചു. ചെമ്പൻകോട് മണികണ്ഠൻ സമർപ്പിച്ച പരാതിയിലാണ് നടപടി.