സ്റ്റഡി വിസ തട്ടിപ്പ്; 65 ലക്ഷം രൂപ തട്ടിയ പ്രതി അറസ്റ്റിൽ

 
Crm
Crm

മെഡിക്കൽ കോളജ്: യു.കെ.യിലേയ്ക്ക് സ്റ്റഡി വിസ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 65 ലക്ഷം രൂപ തട്ടിയെടുത്ത ശേഷം മുങ്ങി നടന്നയാൾ പിടിയിൽ. ചിറയിൻകീഴ് കിഴുവിലം 12-ാം വാർഡ് തെന്നൂർക്കോണം ദേവീക്ഷേത്രത്തിനു സമീപം ഉഷസ് വീട്ടിൽ അജീഷ് തുളസീധരൻ (37) ആണ് പിടിയിലായത്. ഇയാൾ നിലവിൽ തമിഴ്നാട് തിരുവള്ളൂർ കല്പനാ ചൗള നഗർ ഡോർ നമ്പർ 14/1ലാണ് താമസിക്കുന്നത്. ഇയാൾ 2021 നവംബർ മുതൽ 2022 ആഗസ്റ്റ് വരെയുള്ള കാലയളവിൽ പല തവണയായി തിരുവനന്തപുരം മുട്ടത്തറ സ്വദേശികളായ മൂന്നു പേരിൽ നിന്നുമാണ് യു.കെ യിൽ വിദ്യാഭ്യാസ വിസ തരപ്പെടുത്തി നൽകാമെന്നു പറഞ്ഞ് 65 ലക്ഷം രൂപ തട്ടിയെടുത്തത്. 

തുടർന്ന് വിസയോ കൈപ്പറ്റിയ തുകയോ മടക്കി നൽകാതെ ഇയാൾ മുങ്ങുകയായിരുന്നു. പ്രതിയ്ക്കെതിരെ ലുക്ക് ഔട്ട് സർക്കുലറും ഇറക്കിയിരുന്നു. വ്യാഴാഴ്ച ഹോങ്കോങ്ങിലേയ്ക്ക് പോകാനായി പ്രതി തിരുവനന്തപുരം ഇൻ്റർനാഷണൽ എയർപോർട്ടിൽ എത്തിയതറിഞ്ഞ് കഴക്കൂട്ടം സൈബർ സിറ്റി എ. സി. പി അനിൽകുമാറിൻ്റെറ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.