ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

 
Dead
Dead

തിരുവനന്തപുരം: കരമനയാറ്റിലെ പേയാട് കാവടിക്കടവില്‍ കുളിക്കാനിറങ്ങവേ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വിളപ്പില്‍ശാല ഗവ.ആശുപത്രിയ്ക്ക് സമീപം വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന ഓട്ടോ ഡ്രൈവറായ സുനില്‍കുമാറിന്റെ (43) മൃതദേഹമാണ് കണ്ടെത്തിയത്. വെളളിയാഴ്ച വൈകിട്ട് 4.30 ഓടെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ സുനില്‍കുമാര്‍ ആറ്റില്‍ കുളിക്കാന്‍ ഇറങ്ങവേ ശക്തമായ ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു. വിവരമറിഞ്ഞ് തിരുവനന്തപുരം ചെങ്കല്‍ച്ചൂളയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് സംഘവും സ്‌കൂബ ടീമും തിരച്ചില്‍ നടത്തിയെങ്കിലും സുനില്‍കുമാറിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 

തുടര്‍ന്ന് ശനിയാഴ്ച രാവിലെ 10 മണിയോടുകൂടി സ്‌കൂബ ടീം സുനില്‍കുമാറിന്റെ മൃതദേഹം കാണാതായ സ്ഥലത്തിനു നാല് കിലോമീറ്റര്‍ അകലെ കുലശേഖരം പാലത്തിനു സമീപം പാറക്കെട്ടില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം വട്ടിയൂര്‍ക്കാവ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മരിച്ച സുനില്‍കുമാറിന്റെ ഭാര്യ: സിന്ധു. മക്കള്‍: അശ്വന്‍ , ആഷ്‌ലിന്‍.