വീട്ടുകാര്‍ ഉണര്‍ന്നതിനെത്തുടര്‍ന്ന് മോഷണ ശ്രമം ഉപേക്ഷിച്ചു

 
Crm

മെഡിക്കല്‍ കോളജ്: കുന്നുകുഴി തേക്കുംമൂടിനു സമീപം ബുധനാഴ്ച പുലര്‍ച്ചെ നടന്ന മോഷണ ശ്രമം വീട്ടുകാര്‍ ഉണര്‍ന്നതിനെത്തുടര്‍ന്ന് പരാജയപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെ 1.30 ഓടുകൂടിയാണ് കുന്നുകുഴി തേക്കുംമൂട് ടി.ആര്‍.എ - 131 -ല്‍ രാജേന്ദ്രന്റെ വീട്ടില്‍ ജനാലയുടെ കമ്പി വളച്ച് മോഷണശ്രമം നടന്നത്. രാജേന്ദ്രന്റെ മകന്‍ രാഗേഷും കുടുംബവുമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്.

പുലര്‍ച്ചെ ആരോ ഗേറ്റില്‍ തട്ടുന്നതുപോലുളള ശബ്ദം കേട്ടാണ് രാഗേഷും കുടുംബവും ഉണര്‍ന്നത്. ആരെയും ജനാലവഴി നോക്കിയിട്ട് കാണാത്തതിനാല്‍ തിരികെ കിടക്കാനായി മുകളിലത്തെ നിലയിലേയ്ക്ക് പോകവേ വീട്ടിലെ പുറകുവശത്തെ സെന്‍സര്‍ ലൈറ്റ് രണ്ട് മൂന്നു പ്രാവശ്യം കത്തുന്നതായി ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഡൈനിങ് ഹാളിനു സമീപത്തെ ജനാലയുടെ പലക പൊളിക്കുന്ന ശബ്ദവും വീട്ടുകാര്‍ കേട്ടു. ആ ഭഗത്തേയ്ക്ക് വന്നുനോക്കിയപ്പോള്‍ ജനാലയുടെ കമ്പി വളച്ചിരിക്കുന്നതായി കാണാന്‍ കഴിഞ്ഞു. ഉടന്‍ തന്നെ ഫോണിലൂടെ മെഡിക്കല്‍ കോളജ് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. 

തുടര്‍ന്ന് വീട്ടുകാര്‍ ഒച്ചവെച്ചതോടെ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയാണുണ്ടായത്. ജനാലയുടെ കമ്പിയുടെ ഒരുഭാഗം മുറിച്ചുമാറ്റിയ നിലയിലായിരുന്നു. ഉളിപോലുളള ഉപകരണംകൊണ്ടാണ് മോഷ്ടാക്കള്‍ ജനാലയുടെ കമ്പി അറുത്തുമാറ്റിയിരിക്കുന്നത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് വീട് പരിശോധിച്ച ശേഷം മടങ്ങിപോയി. മോഷണശ്രമത്തില്‍ ഊര്‍ജിതമായ അന്വേഷണം നടത്തണമെന്നും  തേക്കുംമൂട് ഭാഗത്ത് രാത്രികാല പടോളിംങ് ശക്തമാക്കണമെന്നും തേക്കുംമൂട് റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറിയും പ്രസിഡന്റും പൊലീസിനോട് ആവശ്യപ്പെട്ടു.