തിരുമല അരയല്ലൂരിലെ വെള്ളക്കെട്ട് പരിഹരിക്കണം; അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണം : മനുഷ്യാവകാശ കമ്മീഷൻ


തിരുവനന്തപുരം : തിരുമല അരയല്ലൂരിൽ മഴക്കാലത്തുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. താഴ്ന്ന പ്രദേശമായതിനാൽ മഴവെള്ളം കെട്ടാൻ സാധ്യത കൂടുതലാണെന്നും നഗരസഭയുടെയും ഇറിഗേഷന്റെയും ഓടകൾ വലുതാക്കി വെള്ളം ഒഴുക്കി വിടേണ്ടതാണെന്നും പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു.
മൈനർ ഇറിഗേഷൻ, നഗരസഭ, പൊതുമരാമത്ത് (റോഡ്സ്) വിഭാഗം ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സംയുക്ത പരിശോധനയുടെ റിപ്പോർട്ട് നഗരസഭാ സെക്രട്ടറിയും മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറും ഒരു മാസത്തിനുള്ളിൽ കമ്മീഷനിൽ സമർപ്പിക്കണം.
സ്ഥലത്ത് അപകട സാധ്യതാ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാൻ നഗരസഭാ സെക്രട്ടറി നടപടിയെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.ഓഗസ്റ്റ് 7 ന് രാവിലെ 10 ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ നഗരസഭാ അസിസ്റ്റന്റ് എഞ്ചിനീയറും മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറും ഹാജരായി വസ്തുതകൾ ധരിപ്പിക്കണം. മലയിൻകീഴ് സ്വദേശി ജോഷി രാജൻ സമർപ്പിച്ച പരാതിയിലാണ് നടപടി. വെള്ളക്കെട്ടിൽ കാർ നിന്നു പോയതിനെ തുടർന്ന് ശാരീരിക- മാനസിക പ്രയാസങ്ങൾ ഉണ്ടായെന്നാണ് പരാതി.