മൂന്നേക്കറിൽ കാട്ടാന ശല്യം രൂക്ഷം; കേരള കോൺഗ്രസ്എം പ്രതിഷേധ ധർണ്ണ നാളെ

കല്ലടിക്കോട്: മൂന്നേക്കർ, മീൻ വല്ലം, പാങ്ങ്, വാക്കോട്, തുടങ്ങിയ മലയോര മേഖലകളിൽ കഴിഞ്ഞ ഒരു മാസത്തിലേറെയായി കാട്ടാന കൃഷി നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കാർഷിക ഉത്പന്നങ്ങളായ വാഴ കാമുക്, തെങ്ങ്,റബർ, എല്ലാം ഇതിനോടകം തന്നെ നശിപ്പിച്ചു കഴിഞ്ഞു. മഴ കനത്തതോടെ കാട്ടാന കൂട്ടമായി എത്തി കൃഷിയിടങ്ങൾ നിരപ്പാക്കി കൊണ്ടിരിക്കുകയാണ്. വൈകുന്നേരം ആറുമണി ആകുമ്പോഴേക്കും കാട്ടാന കൂട്ടമായി എത്തി കൃഷികൾ നശിപ്പിക്കുകയാണ്. കറണ്ടും വെളിച്ചവും ഇല്ലാത്തതു മൂലം ആളുകൾക്ക് ഇവയെ പ്രതിരോധിക്കാനോ, ഓടിച്ചു വിടാനോ സാധിക്കുന്നില്ല. പല ആളുകളും കാട്ടാനയ്ക്ക് മുമ്പിൽ അകപ്പെട്ട് രക്ഷപ്പെട്ടു പോകുന്നത് തലനാരിഴക്കു മാത്രമാണ്. വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥന്മാർ സ്ഥലം സന്ദർശിച്ച് സത്വരമായ നടപടികൾ എടുക്കണം.
ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ ആധുനിക ഉപകരണങ്ങൾ നൽകി വന്യമൃഗങ്ങളെ തുരത്താനുള്ള സംവിധാനം വനംവകുപ്പ് ഒരുക്കി കൊടുക്കണം. കല്ലടിക്കോട് മൂന്നേക്കറിൽ ഭാഗങ്ങളിൽ ആർ ആർ ടി യെ സ്ഥിരമായി നിയോഗിച്ച്, ഫോറസ്റ്റ് ഉദ്യോഗസ്ഥർ നിരന്തരമായി പട്രോളിങ് നടത്തി, കാട്ടാനയെ കാട്ടിലേക്ക് ഓടിച്ചു കയറ്റണം എന്നാണ് ജനങ്ങളുടെ ആവശ്യം. കേരള കോൺഗ്രസ് എം കരിമ്പ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ഞായറാഴ്ച രാവിലെ 10 മണിക്ക് മൂന്നേക്കർ ജംഗ്ഷനിൽ വച്ച് പ്രതിഷേധ സമരം നടത്തുന്നു.