അഫ്ഗാനിസ്ഥാനിൽ പാക് വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 15 പേർ കൊല്ലപ്പെട്ടു
കാബൂൾ: അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലെ ബർമാൽ ജില്ലയിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 15 പേർ കൊല്ലപ്പെട്ടു. മരണസംഖ്യ ഉയരുമെന്നാണ് കരുതുന്നത്. ലാമൻ ഉൾപ്പെടെ ഏഴ് ഗ്രാമങ്ങൾ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ കൊല്ലപ്പെട്ടതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ബർമാലിലെ മുർഗ് ബസാർ ഗ്രാമവും പൂർണമായും തകർന്നതായി റിപ്പോർട്ടുണ്ട്. വ്യോമാക്രമണം മേഖലയിൽ സംഘർഷം വർധിപ്പിക്കുമെന്നാണ് കരുതുന്നത്. വ്യോമാക്രമണത്തിന് ശേഷം തിരിച്ചടിക്കുമെന്ന് താലിബാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമാക്രമണം പാകിസ്ഥാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിർത്തിക്കടുത്തുള്ള താലിബാൻ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സൈന്യവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
പാക് അതിർത്തിക്കടുത്തുള്ള പക്തിക പ്രവിശ്യയിലെ പർവതപ്രദേശത്താണ് ആക്രമണം നടന്നതെന്നും ഒരു ഗ്രാമം പൂർണമായും തകർന്നതായും പാക് അതിർത്തി ഉദ്യോഗസ്ഥർ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ആക്രമണത്തിൽ ഒരു പരിശീലന ക്യാമ്പ് തകർത്തതായും ചില തീവ്രവാദികളും കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും വസീറിസ്ഥാൻ മേഖലയിൽ നിന്നുള്ള അഭയാർഥികളാണെന്ന് താലിബാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമാക്രമണത്തെ ഭീരുത്വമെന്ന് വിശേഷിപ്പിച്ച മന്ത്രാലയം, പാക്കിസ്ഥാൻ്റെ ഏകപക്ഷീയമായ വ്യോമാക്രമണം ഒരു പ്രശ്‌നത്തിനും പരിഹാരമല്ലെന്നും തങ്ങളുടെ പ്രദേശത്തിൻ്റെ പ്രതിരോധം തങ്ങളുടെ അവിഭാജ്യ അവകാശമായി കണക്കാക്കുന്നുവെന്നും പറഞ്ഞു.