കാമുകിയുടെ ഭർത്താവിനെ വ്യാജ ലഹരിക്കേസിൽ കുടുക്കാൻ ശ്രമം
ജമ്മു കശ്മീരിലെ ഗന്ദർബൽ ജില്ലയിൽ കാമുകിയുടെ ഭർത്താവിനെ വ്യാജ ലഹരിക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്നാരോപിച്ച് ഒരാൾ അറസ്റ്റിൽ. പൗൾട്രി ഫീഡ് സാമ്പിളുകളെന്ന പേരിൽ അയച്ച കൊറിയറിൽ കൊക്കെയ്ൻ, ചരസ്, ഡിക്ലോഫെനാക് ഗുളികകൾ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തായത്.
സഫാപോറിലെ ഒരു പൗൾട്രി കർഷകനാണ് കൊറിയർ ലഭിച്ചത്. പൗൾട്രി ഫീഡ് സാമ്പിളുകളാണെന്ന് പറഞ്ഞാണ് ഇയാളെ പാക്കറ്റ് സ്വീകരിക്കാൻ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പരിശോധനയിൽ ലഹരിവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ ആദ്യം എൻഡിപിഎസ് നിയമപ്രകാരം അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഗൂഢാലോചനയുടെ ഇരയാണെന്ന സംശയം ഉയർന്നത്.
സൗദി ഫോൺ നമ്പർ വഴിത്തിരിവായി
അന്വേഷണത്തിനിടെ പൗൾട്രി കർഷകന് സൗദി അറേബ്യയിൽ നിന്നുള്ള ഒരു ഫോൺ നമ്പറിൽ നിന്ന് കോളുകളും സന്ദേശങ്ങളും ലഭിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. ഇതേ നമ്പറിൽ നിന്ന് നേരത്തെ ഇയാളെ വിവാഹം കഴിക്കരുതെന്ന് മുന്നറിയിപ്പും ലഭിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ വ്യക്തമായി. ഈ ഫോൺ നമ്പറാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായത്.
തുടർന്ന് ശ്രീനഗറിലെ സൈനകോട്ട സ്വദേശിയായ താരിഖ് അഹമ്മദ് സോഫിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻ കാമുകിയുടെ ഭർത്താവിനെ വ്യാജ ലഹരിക്കേസിൽ കുടുക്കാൻ കാൺപൂരിലുള്ള സുഹൃത്ത് അരീബിന്റെ സഹായത്തോടെ പദ്ധതി തയ്യാറാക്കിയതായി താരിഖ് സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അരീബ് നിലവിൽ സൗദി അറേബ്യയിലേക്ക് പോയതായും പൊലീസ് സംശയിക്കുന്നു.
കാൺപൂരിൽ നിന്ന് കൊറിയർ
പാക്കറ്റ് ആദ്യം കാൺപൂരിലേക്ക് അയച്ചശേഷം അവിടെനിന്ന് ഗന്ദർബലിലെ സഫാപോറിലേക്ക് അയച്ചതായാണ് അന്വേഷണത്തിലെ കണ്ടെത്തൽ. പാക്കറ്റിലുണ്ടായിരുന്ന ചരസ് പ്രാദേശികമായി ലഭിച്ചതാണെന്നും പൊലീസ് പറഞ്ഞു. കാൺപൂരിലുള്ള അരീബിന് പാക്കറ്റിൽ ലഹരിവസ്തുക്കളുണ്ടായിരുന്നോ എന്നത് ഉൾപ്പെടെ കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്.
ഭർത്താവിനെതിരെ ഗുരുതരമായ നിയമനടപടികൾ ഉണ്ടാകുന്ന തരത്തിൽ വ്യാജമായി ലഹരി കേസിൽ കുടുക്കുകയായിരുന്നു ലക്ഷ്യമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ഭാര്യയുടെ പങ്കും മറ്റ് പ്രതികളുടെ പങ്കും പൊലീസ് അന്വേഷിച്ചുവരികയാണ്.