ചൈനയിലെ ‘റോബോകോപുകൾ’ നിരത്തിലേക്ക്; ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ ചക്രങ്ങളുള്ള റോബോട്ടുകൾ
ചൈനയിലെ ഹാങ്‌ഷൗ നഗരത്തിൽ ഗതാഗത നിയന്ത്രണത്തിനായി ചക്രങ്ങളിൽ സഞ്ചരിക്കുന്ന റോബോട്ടുകളെ വിന്യസിച്ചു. മനുഷ്യ ട്രാഫിക് പൊലീസിന്റെ പതിവ് ജോലികൾ ഓട്ടോമേറ്റ് ചെയ്യുന്നതിനാണ് ഇവയുടെ ഉപയോഗം.
ക്യാമറകളും റഡാറുകളും ഉപയോഗിച്ച് ഹെൽമറ്റ് ധരിക്കാത്ത ഇ-ബൈക്ക് യാത്രക്കാർ, സ്റ്റോപ്പ് ലൈൻ മറികടക്കുന്ന വാഹനങ്ങൾ തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്താൻ റോബോട്ടുകൾക്ക് കഴിയും. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ശാന്തമായി മുന്നറിയിപ്പ് നൽകുകയും ചെയ്യും.
1.88 മീറ്റർ ഉയരവും 98 കിലോഗ്രാം ഭാരവുമുള്ള T2 റോബോട്ടുകളാണ് ഹാങ്‌ഷൗവിൽ പരീക്ഷിക്കുന്നത്. അറസ്റ്റ് ചെയ്യാനുള്ള അധികാരം ഇവയ്ക്കില്ല. ആവശ്യമായ സാഹചര്യങ്ങളിൽ ആളുകളെ പൊലീസുമായി ബന്ധിപ്പിക്കാനും റോബോട്ടുകൾക്ക് കഴിയും.
രാവിലെ 7 മുതൽ വൈകിട്ട് 6 വരെ സ്വയം പ്രവർത്തിക്കുന്ന റോബോട്ടുകളെ കേന്ദ്ര സംവിധാനത്തിലൂടെ നിരീക്ഷിക്കുന്നുണ്ട്. മെയ് മുതൽ 15 റോബോട്ടുകൾ ചേർന്ന് 1.7 ലക്ഷത്തിലധികം മുന്നറിയിപ്പുകൾ നൽകിയതായി റിപ്പോർട്ടുണ്ട്.
റോബോട്ടുകളുടെ എണ്ണം ഈ വർഷം അവസാനത്തോടെ ചൈനയിലെ എട്ട് നഗരങ്ങളിലായി 200 വരെ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. മനുഷ്യ പൊലീസിന്റെ പകരക്കാരെന്നതിലുപരി ആവർത്തിച്ചുള്ള ജോലികളിൽ സഹായികളായാണ് ഇവയെ നിലവിൽ ഉപയോഗിക്കുന്നത്.