ഉന്നതി സ്കോളർഷിപ്പിൽ വിദേശ പഠനത്തിന് പോകുന്ന 29 വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രി വിസ കൈമാറി

 
Pinarayi Vijayan

ഉന്നതി സ്കോളർഷിപ്പിൽ വിദേശ പഠനത്തിന് പോകുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട 29 വിദ്യാർത്ഥികൾക്ക്   മുഖ്യമന്ത്രി പിണറായി വിജയൻ വിസ കൈമാറി. നിയമസഭാ മന്ദിരത്തിൽ നടന്ന  പരിപാടിയിൽ പട്ടികജാതി - പട്ടികവർഗ വികസന വകുപ്പ്മന്ത്രി  മന്ത്രി കെ രാധാകൃഷ്ണൻ  ഒഡെപെക് ചെയർമാൻ കെ പി അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
 
പട്ടികജാതി വികസന വകുപ്പ് 25 ലക്ഷം രൂപ വീതം സ്കോളർഷിപ്പ് നൽകിയാണ് ഒഡെപെക് വഴി ഇവർക്ക് വിദേശ പഠനത്തിന് അവസരമൊരുക്കുന്നത്. ബ്രിട്ടനിലെ വിവിധ സർവകലാശാലകളിലെ പി ജി കോഴ്സുകൾക്കാണ് പ്രവേശനം ലഭിച്ചിട്ടുള്ളത്.  ഈ സർക്കാരിൻ്റെ രണ്ടര വർഷത്തെ പ്രവർത്തന കാലയളവിൽ  597 വിദ്യാർത്ഥികളെ വിദേശപഠനത്തിന് അയച്ചു.  ഇതിൽ 39 പേർ തദ്ദേശീയ വിഭാഗക്കാരും 35 പേർ പിന്നാക്ക വിഭാഗക്കാരുമാണ്. 523 വിദ്യാർത്ഥികൾ പട്ടിക ജാതിക്കാരാണ്.  

ഇതിനു പുറമേ  ഈ വർഷം മുതൽ ഒഡെപെക് വഴി 97 പേർക്ക്  വിദേശ പഠനത്തിന് സ്കോളർഷിപ്പ് അനുവദിച്ചു. അവരിൽ പലരും വിദേശ സർവകലാശാലകളിൽ പഠനം തുടങ്ങി. ഇതിനായി 6 കോടി രൂപ ഒഡെപെകിന് കൈമാറിയിട്ടുണ്ട്. വിദേശ പഠനാവസരം ഉപയോഗപ്പെടുത്തി നാടിന് ഗുണകരമാകുന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കണമെന്ന്  യാത്രാ മംഗളങ്ങൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ രാധാകൃഷ്ണനും വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു.