വന്യജീവി പാർക്കിൽ മുതലയുടെ ആക്രമണം; വെള്ളത്തിലേക്ക് വലിച്ചിഴച്ച തൊഴിലാളി മരിച്ചു
പോർട്ട് മോർസ്ബി: പാപ്പുവ ന്യൂ ഗിനിയയിലെ പോർട്ട് മോർസ്ബിയിലുള്ള അഡ്വഞ്ചർ പാർക്കിൽ മുതലയുടെ ആക്രമണത്തിൽ തൊഴിലാളി മരിച്ചു. ശനിയാഴ്ച പാർക്കിലെ വേലികെട്ടിയ മുതലക്കൂടിനുള്ളിൽ പ്രവേശിച്ചപ്പോഴാണ് ആക്രമണമുണ്ടായത്. മുതല തൊഴിലാളിയെ വെള്ളത്തിലേക്ക് വലിച്ചിഴക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഞായറാഴ്ച രാവിലെ മരണം സംഭവിച്ചു.
മുതലയ്ക്ക് ഭക്ഷണം നൽകുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. തൊഴിലാളിയെ രക്ഷിക്കാൻ സമീപത്തുണ്ടായിരുന്നവർ ശ്രമിച്ചെങ്കിലും ഉടൻ തന്നെ സുരക്ഷിതമായി പുറത്തെടുക്കാൻ കഴിഞ്ഞില്ല. സുരക്ഷാ ജീവനക്കാർ ചെറിയ ഇരുമ്പുദണ്ഡ് നൽകിയതായും പിന്നീട് പൊലീസിനെയും സെന്റ് ജോൺസ് ആംബുലൻസ് സേവനത്തെയും വിവരം അറിയിച്ചതായും റിപ്പോർട്ടുണ്ട്.
സംഭവത്തെ തുടർന്ന് തൊഴിലാളിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായിരുന്നു. ചികിത്സയ്ക്കിടെ ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് മരണം സംഭവിച്ചത്. സംഭവത്തിന്റെ സാഹചര്യങ്ങൾ സംബന്ധിച്ച് അധികൃതർ അന്വേഷണം ആരംഭിക്കുമെന്ന് അറിയിച്ചു.
പാർക്കിലെ സുരക്ഷാ സംവിധാനങ്ങൾ, മുതലക്കൂടിനുള്ളിലേക്ക് തൊഴിലാളി പ്രവേശിച്ച സാഹചര്യം, ഭക്ഷണം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ എന്നിവയും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുമെന്നാണ് വിവരം.