കേരളത്തില്‍ തിരഞ്ഞെടുപ്പ് ഏപ്രില്‍ 26 ന്…

 
LS

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തീയതിയും സമയക്രമങ്ങളും പ്രഖ്യാപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി നടത്തും. ഏപ്രിൽ 19-ന് തുടങ്ങി ജൂൺ 1-ന് അവസാനിക്കും.  കേരളത്തില്‍ ഏപ്രില്‍ 26നാണ് വോട്ടെടുപ്പ്. കേരളത്തിലെ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തില്‍ ഒറ്റ ദിവസത്തില്‍ തന്നെയാണ്. വോട്ടെണ്ണല്‍ ജൂണ്‍ നാല്. ഒന്നാം ഘട്ടം വോട്ടെടുപ്പ് ഏപ്രിൽ 19 നും രണ്ടാം ഘട്ടം ഏപ്രിൽ 26 നും മൂന്നാം ഘട്ടം മെയ് 7 നും നാലാം ഘട്ടം മെയ് 13 നും നടക്കും. അഞ്ചാം ഘട്ടം മെയ് 20നും ആറാം ഘട്ടം മെയ് 25നും അവസാനത്തേതും ഏഴാമത്തെയും ഘട്ടം ജൂൺ ഒന്നിനും ആയിരിക്കും.

ഒന്നാം ഘട്ടം- മാര്‍ച്ച് 20-ന് വിജ്ഞാപനം, വോട്ടെടുപ്പ് ഏപ്രില്‍ 19-ന്.
രണ്ടാം ഘട്ടം വിജ്ഞാപനം മാര്‍ച്ച് 28, വോട്ടെടുപ്പ് ഏപ്രില്‍ 26.

ഒറ്റ ദിവസത്തില്‍ വോട്ടെടുപ്പ് നടത്തുന്ന സംസ്ഥാനങ്ങള്‍ 22 എണ്ണം– കേരളം, തമിഴ്‌നാട്, തെലങ്കാന, പുതുച്ചേരി,അന്ധ്രപ്രദേശ്, ലക്ഷദ്വീപ്, ഡെല്‍ഹി, ഗോവ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ലഡാക്ക്, മിസോറാം, മേഘാലയം, നാഗാലാന്‍ഡ്, സിക്കിം, പഞ്ചാബ്, ഉത്തര്‍ഖണ്ഡ്, അരുണാചല്‍ പ്രദേശ്, അന്തമാന്‍ നിക്കോബാര്‍, ചണ്ഡീഗഡ്, ദാദ്ര ദാമന്‍ ദിയു.

രണ്ടു ദിവസങ്ങളിലായി വോട്ടെടുപ്പ് നാല് സംസ്ഥാനങ്ങളില്‍– കര്‍ണാടകം, രാജസ്ഥാന്‍, ത്രിപുര, മണിപ്പൂര്‍. 
മൂന്ന് ദിവസം വോട്ടെടുപ്പ് രണ്ട് സംസ്ഥാനങ്ങളില്‍– ഛത്തീസ്ഗഢ്, ആസ്സം.

കേരളത്തില്‍ മാര്‍ച്ച് 28ന് വിജ്ഞാപനം ഇറങ്ങും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ നാല്. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടത്തും. പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ട്.

55 ലക്ഷം വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിക്കും. 85 വയസ്സിന് മുകളിലുള്ള വോട്ടർമാർക്കും 40ശതമാനം വൈകല്യമുള്ളമുള്ളവർക്കും വീട്ടിലിരുന്ന് വോട്ടുചെയ്യാം.

ജൂൺ 16 ന് നിലവിലെ സർക്കാരിൻ്റെ കാലാവധി അവസാനിക്കാനിരിക്കെ, ഈ വർഷം ഏപ്രിൽ-മെയ് മാസങ്ങളിലാണ് തിരഞ്ഞെടുപ്പ്.

മുൻ തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഷെഡ്യൂൾ 2019 മാർച്ച് 10 ന് ആയിരുന്നു പ്രഖ്യാപിച്ചിരുന്നത് . ഏപ്രിൽ 11 മുതൽ ഏഴ് ഘട്ടങ്ങളിലായി രാജ്യത്തുടനീളം വോട്ടെടുപ്പ് നടത്തി. വോട്ടെണ്ണൽ മെയ് 23 ന് നടന്നു.

12 ലക്ഷത്തിലധികം പോളിംഗ് സ്റ്റേഷനുകളിലായി 97 കോടി ആളുകൾക്ക് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അർഹതയുണ്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപി 303 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന് 52 ​​സീറ്റുകളാണ് ലഭിച്ചത്.