വിരലടയാള ഫലം ലഭിച്ചു, സെയ്ഫ് അലി ഖാനെതിരായ ആക്രമണത്തിൽ വീണ്ടും വഴിത്തിരിവ്

 
saif
saif

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെതിരായ ആക്രമണത്തിൽ പുതിയ വഴിത്തിരിവ്. നടന്റെ വീട്ടിൽ നിന്ന് ശേഖരിച്ച 19 വിരലടയാളങ്ങളിൽ ഒന്നും പ്രതിയായ ഷരീഫുൾ ഇസ്ലാം ഷെഹ്സാദുമായി പൊരുത്തപ്പെടുന്നില്ല. സംസ്ഥാന ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) ബ്യൂറോ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.

പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആണെന്ന് സിഐഡി മുംബൈ പോലീസിനെ അറിയിച്ചു. കൂടുതൽ പരിശോധനയ്ക്കായി പോലീസ് മറ്റ് സാമ്പിളുകളും അയച്ചിട്ടുണ്ട്.

ജനുവരി 15 ന് ബാന്ദ്രയിലെ വസതിയിൽ നടന്ന കവർച്ചാ ശ്രമത്തിനിടെ സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ടു. പ്രതിയായ ഷരീഫുൾ ഇസ്ലാം ഷെഹ്സാദ് ബംഗ്ലാദേശി പൗരനാണ്. അഞ്ച് മാസം മുമ്പ് മുംബൈയിൽ എത്തിയിരുന്നതായി പോലീസ് പറഞ്ഞു. നിയമവിരുദ്ധമായി ഇന്ത്യയിൽ എത്തിയിരുന്നു. ബിജോയ് ദാസ് എന്ന് പേര് മാറ്റി. ഇയാളുടെ പക്കൽ ഇന്ത്യൻ രേഖകളൊന്നുമില്ല. പാസ്‌പോർട്ട് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞിരുന്നു.

പ്രതി നടന്റെ വീട്ടിൽ മോഷണം നടത്താൻ കയറി. സെലിബ്രിറ്റികൾക്ക് ആധിപത്യമുള്ള പ്രദേശമായതിനാൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടാകുമെന്ന് പ്രതിക്ക് അറിയാമായിരുന്നു. മുംബൈയിലെ ഒരു ഹൗസ് കീപ്പിംഗ് ഏജൻസിയിലാണ് പ്രതി ജോലി ചെയ്യുന്നതെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

സെയ്ഫ് അലി ഖാന് ആറ് കുത്തേറ്റ മുറിവുകളുണ്ടെന്ന് ആശുപത്രി അധികൃതർ ആദ്യം പറഞ്ഞിരുന്നു. അതിൽ രണ്ടെണ്ണം ആഴത്തിലുള്ളതായിരുന്നു. ഒരു മുറിവ് നട്ടെല്ലിനടുത്തായിരുന്നു. നടന് ശസ്ത്രക്രിയയും നടത്തി.

ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം നടൻ വീട്ടിലേക്ക് മടങ്ങുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്ന് വിവാദങ്ങൾ ഉയർന്നിരുന്നു. സെയ്ഫ് വേഗത്തിൽ സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നതിൽ ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ സംശയം പ്രകടിപ്പിച്ചു. മേജർ ശസ്ത്രക്രിയയ്ക്ക് വിധേയനായെന്ന് പറഞ്ഞ് സെയ്ഫ് ആളുകളെ കബളിപ്പിക്കുകയാണോ എന്നും നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഒരാൾക്ക് ദിവസങ്ങൾക്കുള്ളിൽ ഇതുപോലെ നടക്കാൻ കഴിയുമോ എന്നും സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം ചോദ്യം ചെയ്തു.