ആന്റി-ഏജിങ് കുത്തിവെപ്പുകൾക്കായി മനുഷ്യ പ്ലാസെന്റ കടത്ത്
ഇസ്ലാമാബാദ്: ആന്റി-ഏജിങ് ഉൽപ്പന്നങ്ങളും കുത്തിവെപ്പുകളും നിർമിക്കാൻ മനുഷ്യ പ്ലാസെന്റ അനധികൃതമായി ശേഖരിച്ച് വിദേശത്തേക്ക് കടത്തിയിരുന്ന വൻ അന്തർദേശീയ റാക്കറ്റ് പാകിസ്താനിൽ പൊളിച്ചെടുത്തു. രാജ്യത്തെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (FIA) നടത്തിയ അന്വേഷണത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തതിൽ മൂന്ന് പേർ ചൈനീസ് പൗരന്മാരാണ്.
ഇസ്ലാമാബാദിലെയും റാവൽപിണ്ടിയിലെയും ആശുപത്രികളിൽ നിന്ന് പ്രതിമാസം ഏകദേശം 200 കിലോഗ്രാം പ്ലാസെന്റ ശേഖരിച്ച ശേഷം അനധികൃത കേന്ദ്രങ്ങളിൽ ഉണക്കി സംസ്കരിച്ച് വിയറ്റ്നാമിലേക്ക് കയറ്റുമതി ചെയ്തിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. റെയ്ഡിൽ 500 കിലോഗ്രാമിലധികം പ്ലാസെന്റയും പിടിച്ചെടുത്തു. വിമാനത്താവളത്തിൽ നിന്ന് കടത്താൻ ശ്രമിച്ച മറ്റൊരു ചരക്കും അധികൃതർ തടഞ്ഞു.
ശേഖരിച്ച പ്ലാസെന്റ ഉപയോഗിച്ച് നിർമ്മിക്കുന്ന ആന്റി-ഏജിങ് കുത്തിവെപ്പുകൾക്ക് അന്താരാഷ്ട്ര വിപണിയിൽ ലക്ഷക്കണക്കിന് രൂപ വില ലഭിക്കുന്നുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ആശുപത്രികൾ, ജൈവമാലിന്യ സംസ്കരണ സ്ഥാപനങ്ങൾ, മറ്റ് വിതരണ ശൃംഖലകൾ എന്നിവയുടെ പങ്കും പരിശോധിച്ചുവരികയാണ്. പ്ലാസെന്റയുടെ വാണിജ്യവൽക്കരണം പാകിസ്താനിൽ ഗുരുതര കുറ്റകൃത്യമാണ്.