ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങൾക്കിടയിൽ ഐപിഎൽ അനിശ്ചിതമായി നിർത്തിവച്ചു

ന്യൂഡൽഹി: ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. മത്സരങ്ങൾ തുടരണമോ എന്ന കാര്യത്തിൽ സാഹചര്യം അവലോകനം ചെയ്ത ശേഷം തീരുമാനമെടുക്കുമെന്ന് ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ നേരത്തെ പറഞ്ഞിരുന്നു.
ധർമ്മശാലയിൽ ഹിമാചൽ പ്രദേശിൽ പഞ്ചാബ് കിംഗ്‌സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരം സുരക്ഷാ കാരണങ്ങളാൽ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. ഇന്ത്യൻ നഗരങ്ങൾക്ക് നേരെ പാകിസ്ഥാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെത്തുടർന്ന് സ്റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനെത്തുടർന്ന് സൈറൺ മുഴങ്ങി. ഇതോടെ മത്സരങ്ങൾ നിർത്തിവച്ചു.
ഐപിഎൽ തുടരണോ വേണ്ടയോ എന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല നേരത്തെ വ്യക്തമാക്കിയിരുന്നു. കളിക്കാരുടെ സുരക്ഷയാണ് മുൻഗണന. കേന്ദ്ര സർക്കാരിൽ നിന്ന് ഇതുവരെ ഒരു നിർദ്ദേശവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഘർഷത്തെത്തുടർന്ന് രാജ്യത്തെ നിരവധി വിമാനത്താവളങ്ങൾ അടച്ചിട്ടിരിക്കുന്നു. ഇത് ഐപിഎൽ മത്സരം തുടരുന്നതിനും ബുദ്ധിമുട്ടാക്കും.
ഇന്നലെ റാവൽപിണ്ടിയിലെ സ്റ്റേഡിയത്തിന് പുറത്തുണ്ടായ സ്ഫോടനത്തെ തുടർന്ന് പാകിസ്ഥാൻ സൂപ്പർ ലീഗ് മത്സരങ്ങൾ മാറ്റാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) തീരുമാനിച്ചു. മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് സ്ഫോടനം ഉണ്ടായത്.