ഖമേനിയുടെ സംസ്കാര ചടങ്ങിലേക്ക് പ്രധാനമന്ത്രി മോദിക്ക് ഇറാന്റെ ക്ഷണം; ഇന്ത്യയുടെ മറുപടി കാത്ത് തെഹ്റാൻ
ഇറാന്റെ പരമോന്നത നേതാവായിരുന്ന അലി ഖമേനിയുടെ സംസ്കാര-അനുസ്മരണ ചടങ്ങുകളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറാൻ ഔദ്യോഗികമായി ക്ഷണിച്ചു. ഇറാൻ പ്രസിഡന്റ് മസൗണ്ട് പേസിഷ്കിയൻ നേരിട്ടാണ് ക്ഷണം നൽകിയത്. എന്നാൽ ഈ ക്ഷണം ഇന്ത്യ സ്വീകരിച്ചോയെന്ന കാര്യത്തിൽ ഇതുവരെ ന്യൂഡൽഹി ഔദ്യോഗിക പ്രതികരണം അറിയിച്ചിട്ടില്ല.
റിപ്പോർട്ടുകൾ പ്രകാരം, ഖമേനിയുടെ സംസ്ഥാനതല സംസ്കാര ചടങ്ങുകൾ ജൂലൈ 4 മുതൽ 9 വരെ വിവിധ ഇറാനിയൻ നഗരങ്ങളിൽ നടക്കും. ചടങ്ങുകൾ തെഹ്റാനിൽ ആരംഭിച്ച് ഖോം, നജഫ്, കർബല എന്നിവിടങ്ങളിലൂടെ മഷ്ഹദിൽ സമാപിക്കുമെന്നാണ് വിവരം.
ഇന്ത്യയുടെ തീരുമാനം നയതന്ത്രപരമായി ഏറെ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നു. ഖമേനിയുടെ മരണത്തിന് പിന്നാലെ ഇന്ത്യ നേരിട്ട് ശക്തമായ രാഷ്ട്രീയ പ്രസ്താവനകൾ നടത്തിയിരുന്നില്ലെങ്കിലും, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇറാൻ എംബസിയിലെ അനുശോചന പുസ്തകത്തിൽ സന്ദേശം രേഖപ്പെടുത്തിയിരുന്നു.
അതേസമയം, ഷെഹബാസ് ഷെരീഫ്യു ടെ നേതൃത്വത്തിലുള്ള പാകിസ്താൻ പ്രതിനിധി സംഘം ചടങ്ങിൽ പങ്കെടുക്കുമെന്ന് ഇസ്ലാമാബാദ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യ-ഇറാൻ ബന്ധം, പശ്ചിമേഷ്യയിലെ നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം, ഇന്ത്യയുടെ ഇസ്രായേൽ-ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ എന്നിവ പരിഗണിക്കുമ്പോൾ പ്രധാനമന്ത്രി മോദി നേരിട്ട് പങ്കെടുക്കുമോ, അല്ലെങ്കിൽ ഉയർന്നതല പ്രതിനിധി സംഘത്തെ അയക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.