ഹോക്കി ഇന്ത്യ ലീഗില്‍ ഇടംപിടിച്ച് മലയാളി ഗോള്‍ കീപ്പര്‍ ആദര്‍ശ്

 
Sports
Sports

തിരുവനന്തപുരം : ഹോക്കി ഇന്ത്യ ലീഗില്‍ ഇടംപിടിച്ച് മലയാളി ഗോള്‍കീപ്പര്‍ ആദര്‍ശ്. കഴിഞ്ഞ ദിവസം നടന്ന താര ലേലത്തില്‍ ഡല്‍ഹി എസ്ജി പൈപ്പേഴ്‌സാണ് കൊല്ലം പത്തനാപുരം കമുകുംചേരി സ്വദേശിയെ സ്വന്തമാക്കിയത്.  തിരുവനന്തപുരം ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ നിന്ന് ഹോക്കി പാഠങ്ങള്‍ പഠിച്ച ആദര്‍ശ് 2021 ലെ കേരള ഹോക്കി സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലെ മികച്ച ഗോള്‍ കീപ്പറായി തുടക്കം. ആ വര്‍ഷം ഗോവയില്‍ നടന്ന ദേശിയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനായി പങ്കെടുത്ത ആദര്‍ശിന്റെ മികവ് കണ്ട നാഷണല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് സെലകഷനില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. ഡല്‍ഹില്‍ വച്ച് നടന്ന സെലക്ഷനില്‍ നിന്ന് എന്‍.സി.ഇ.ഒ മണിപൂരിലെത്തി. 

2023 ല്‍ രാജ്യത്തെ മികച്ച ഹോക്കി താരങ്ങളെ ഉള്‍പ്പെടുത്തി ഇന്ത്യന്‍ ടീം നടത്തിയ നെതര്‍ലാന്‍ഡ് വിദേശ പര്യടനത്തിനുള്ള ടീമില്‍ ആദര്‍ശ് ഇടംപിടിച്ചെങ്കിലും വിസ ലഭിക്കാന്‍ വൈകിയതോടെ അവസരം നഷ്ടമായി. അന്ന് ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച ഏക ഗോള്‍ കീപ്പറും ആദര്‍ശായിരുന്നു. തുടര്‍ന്നും മികവ് ആവര്‍ത്തിച്ച ആദര്‍ശിനെ ജൂനിയര്‍ ഇന്ത്യന്‍ ടീമിന്റെ വിളിയെത്തി. കഴിഞ്ഞ 9 മാസമായി ബംഗളൂരുവില്‍ നടക്കുന്ന ജൂനിയര്‍ ഇന്ത്യന്‍ ക്യാമ്പില്‍ അംഗമാണ്. നിലവില്‍ മലയാളി ഇതിഹാസ താരം പി.ആര്‍ ശ്രീജേഷാണ് ജൂനിയര്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍. ഡല്‍ഹി ടീമിന്റെ പരിശീലക സ്ഥാനത്തും ശ്രീജേഷുണ്ട് കൊല്ലം പത്തനാപുരം ഗോപനിവാസില്‍ ഗോപകുമാരന്‍ നായര്‍ സന്ധ്യമോള്‍ ബിയുടെയും മകനാണ്. അഭിഷേക് ജിയാണ് സഹോദരന്‍.