എം ടി വിടവാങ്ങിയിരിക്കുന്നു, വലിയൊരു ശൂന്യതയുമായി സർഗ്ഗാത്മക പരിസരം

 
MT

ലയാളത്തിന്റെ എം ടി വിടവാങ്ങിയിരിക്കുന്നു. വലിയൊരു ശൂന്യതയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ മലയാളിയുടെ സർഗ്ഗാത്മക പരിസരത്ത് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. മലയാളിയുടെ ലോകഭാവനയെ സ്വാധീനിച്ച മഹാപ്രതിഭയായിരുന്നു എം ടി വാസുദേവൻ നായർ. താൻ സൃഷ്ടിച്ച കഥാപാത്രങ്ങളിലൂടെ മാത്രമല്ല, തന്റെ വായനയിലൂടെ തെളിഞ്ഞു വന്ന ലോകകാഴ്ചപ്പാടിലൂടെയും മലയാളിയെ അദ്ദേഹം സ്ഫുടം ചെയ്തെടുത്തു. 

മിത്തും പുരാണങ്ങളും തകർക്കപ്പെട്ട ജന്മിത്തവും കൊളോണിയലിസവും വിമോചനസ്വപ്നങ്ങളും എല്ലാം ചേർന്ന മലയാളിയുടെ ഭാവുകത്വത്തിന് പുതിയ അർത്ഥതലങ്ങൾ സംഭാവന ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചു. ജീവിത കാലമത്രയും മനുഷ്യസ്നേഹത്തിന്റെയും മതനിരപേക്ഷതയുടെയും വഴിയിൽ ഉയർന്ന ശിരസ്സുമായി മലയാളിയെ വഴിനടത്തി.

വാക്കുകളുടെ അനിഷേധ്യമായ ശക്തിയെ താളാത്മകമായി ഉപയോഗപ്പെടുത്താനുള്ള എം ടിയുടെ കഴിവ് സർവാദരണീയമാണ്. എഴുത്തിൽമാത്രമല്ല, സിനിമയിലും സാമൂഹ്യ ജീവിതത്തിലും സ്ഥാപന നടത്തിപ്പിലും എല്ലാം അദ്ദേഹം മുന്നോട്ടുവച്ച മാതൃക എക്കാലവും നിലനിൽക്കും.

തുഞ്ചൻ സ്മാരകവുമായി ബന്ധപ്പെട്ട് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്നേഹവും സൗഹൃദവും വളരെക്കാലം അനുഭവിക്കാനുള്ള ഭാഗ്യം ലഭിച്ച നിരവധി പേരിൽ ഒരാളാണ് ഞാനും. മലയാളത്തെയും മലയാളിയെയും പുതുക്കിപണിത എംടിക്ക് ആദരാഞ്ജലി.
എല്ലാ മലയാളികളുടെയും ദുഃഖത്തിൽ നിറകണ്ണുകളോടെ പങ്കുചേരുന്നു.

എ വിജയരാഘവൻ