പഹൽഗാം ഭീകരാക്രമണം: രാമചന്ദ്രന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു, വെള്ളിയാഴ്ച സംസ്കാരം നടത്തും

 
Crm

കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി കൊച്ചി സ്വദേശി രാമചന്ദ്രന്റെ (65) മൃതദേഹം കൊച്ചിയിലെത്തിച്ചു. ഡൽഹി വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം പ്രതിനിധികളും ബന്ധുക്കളും ചേർന്ന് സ്വീകരിച്ചു.

മന്ത്രിമാരായ പി രാജീവ്, പി പ്രസാദ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, എംഎൽഎമാർ, എംപിമാർ തുടങ്ങിയവർ നെടുമ്പാശ്ശേരിയിലെത്തി. മൃതദേഹം ഇന്ന് മോർച്ചറിയിലേക്ക് മാറ്റും, വെള്ളിയാഴ്ച രാവിലെ 7 മുതൽ 9 വരെ ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനത്തിന് വയ്ക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചങ്ങമ്പുഴ പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും. യുഎസിലുള്ള രാമചന്ദ്രന്റെ സഹോദരന് എത്തിച്ചേരാൻ കഴിയുന്ന തരത്തിൽ ശവസംസ്കാരം വെള്ളിയാഴ്ചത്തേക്ക് മാറ്റി.

നാരായണ മേനോന്റെ മകനാണ് രാമചന്ദ്രൻ. കുടുംബത്തോടൊപ്പം പഹൽഗാമിൽ എത്തിയിരുന്നു. രാമചന്ദ്രനോടൊപ്പം ഭാര്യ ഷീല രാമചന്ദ്രനും മകൾ അമ്മുവും അമ്മുവിന്റെ ഇരട്ട കുട്ടികളും (5) ഉണ്ടായിരുന്നു. മകളുടെ മുന്നിൽ വെച്ചാണ് അദ്ദേഹത്തിന് വെടിയേറ്റത്.