പാകിസ്ഥാൻ സൈന്യത്തോട് തിരിച്ചടിക്കാൻ നിർദ്ദേശം; ആശുപത്രികൾ സജ്ജമായിരിക്കാൻ നിർദ്ദേശം, പാകിസ്ഥാനിൽ റെഡ് അലേർട്ട്

 
Pak

ഇസ്ലാമാബാദ്: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനോട് പ്രതികരിക്കാൻ പാകിസ്ഥാൻ സർക്കാർ പാകിസ്ഥാൻ സൈന്യത്തോട് ഉത്തരവിട്ടു. പാകിസ്ഥാൻ സൈന്യം പ്രതികരിക്കുമെന്ന് അവിടത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാകിസ്ഥാനിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

അടിയന്തരാവസ്ഥ നേരിടാൻ ആശുപത്രികൾ സജ്ജമായിരിക്കാനും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ആഭ്യന്തര, അന്തർദേശീയ വിമാന സർവീസുകൾ 36 മണിക്കൂർ നേരത്തേക്ക് നിർത്തിവച്ചിരിക്കുന്നു. വ്യോമാതിർത്തി പൂർണ്ണമായും അടച്ചിരിക്കുന്നു. പാകിസ്ഥാനിലെ പഞ്ചാബിലെയും ഇസ്ലാമാബാദിലെയും സ്കൂളുകളും അടച്ചിരിക്കുന്നു.

പഹൽഗാം ഭീകരാക്രമണത്തിൽ നിരപരാധികൾ കൊല്ലപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യയുടെ പ്രതികരണം. ബുധനാഴ്ച പുലർച്ചെ 1.44 ന് പാകിസ്ഥാനിലെ ഒമ്പത് ഭീകര ക്യാമ്പുകൾ ഇന്ത്യ നശിപ്പിച്ചു.

ജയ്‌ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസറിന്റെയും അദ്ദേഹത്തിന്റെ നാല് സഹായികളുടെയും കുറഞ്ഞത് 10 കുടുംബാംഗങ്ങളെങ്കിലും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. നിരവധി തീവ്രവാദികൾ കൊല്ലപ്പെട്ടു. അനിവാര്യമായ പ്രതികരണം നൽകിയിട്ടുണ്ടെന്നും പ്രകോപനം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഇന്ത്യ അറിയിച്ചു. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ നിലവിൽ സംഘർഷം തുടരുകയാണ്.

അതേസമയം, ഇന്ത്യ സംഘർഷം ലഘൂകരിക്കാൻ തീരുമാനിച്ചാൽ ആക്രമണം അവസാനിപ്പിക്കുമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു. ഇന്ന് രാവിലെ ഇന്ത്യ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയതിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം.

ഇന്ത്യ പിൻവാങ്ങിയാൽ സംഘർഷം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് ഖ്വാജ ആസിഫ് വ്യക്തമാക്കി. ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് ഖ്വാജ ഇക്കാര്യം പറഞ്ഞത്.