ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് നേതാക്കളെ പഴിചാരി രാഹുൽ

 
Rahul
Rahul

ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ തോൽവിയിൽ കോൺഗ്രസ് നടത്തിയ അവലോകന യോഗത്തിൽ രോഷാകുലനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹരിയാനയിലെ കോൺഗ്രസ് നേതാക്കൾ സ്വാർത്ഥരാണെന്നും അവർ പാർട്ടിക്ക് നഷ്ടമുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. നേതാക്കളായ അജയ് മാക്കൻ അശോക് ഗെലോട്ട് ദീപക് ബാബരിയ, കെ സി വേണുഗോപാൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

യോഗത്തിൽ നിശ്ശബ്ദത പാലിച്ച രാഹുൽ തൻ്റെ ഊഴമെത്തിയപ്പോൾ രണ്ട് ശക്തമായ കാര്യങ്ങൾ പറഞ്ഞതായി റിപ്പോർട്ടുകൾ. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ (ഇവിഎം) ക്രമക്കേട് ഉണ്ടായാൽ അന്വേഷിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കുക എന്നതായിരുന്നു ഒന്ന്.

രണ്ടാമത്തെ കാര്യം യോഗത്തിൽ വലിയ നിശബ്ദതയ്ക്ക് കാരണമായി. വിജയിക്കാവുന്ന തിരഞ്ഞെടുപ്പായിരുന്നു ഇത്. പാർട്ടിയേക്കാൾ പ്രാദേശിക നേതാക്കൾ സ്വന്തം പുരോഗതിയിലാണ് താൽപര്യം കാണിക്കുന്നതെന്നായിരുന്നു രണ്ടാമത്തെ കാര്യം. പല നേതാക്കളും ഇവിഎമ്മുകളെ കുറ്റപ്പെടുത്തി പ്രതികരിച്ചു.

നേതാക്കൾ പാർട്ടിയെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന് പറഞ്ഞാണ് രാഹുൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയതെന്നും റിപ്പോർട്ടുകൾ പറയുന്നു. തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവിയുടെ കാരണം വിലയിരുത്താൻ പാർട്ടി കമ്മിറ്റി രൂപീകരിച്ചു. തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം കോൺഗ്രസിൽ ചേരിപ്പോരുണ്ടാകുന്നത് ഇതാദ്യമല്ല. മധ്യപ്രദേശ് ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവയും സമീപകാല ഉദാഹരണങ്ങളാണ്.