വേടനെതിരായ സംഘപരിവാർ നീക്കങ്ങൾ നവോത്ഥാന കേരളത്തിൽ വിലപ്പോവില്ല: മന്ത്രി വി ശിവൻകുട്ടി

 
Sivankutty

തിരുവനന്തപുരം: റാപ്പർ വേടനെതിരായ സംഘപരിവാർ നീക്കങ്ങൾ നവോത്ഥാന കേരളത്തിൽ വിലപ്പോവില്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. നാല് വർഷം മുമ്പ് പാടിയ ഒരു പാട്ടിന്റെ പേരിലാണ് ഇപ്പോൾ വേട്ടയാടൽ നടക്കുന്നത്. പേരിന്റെ അടിസ്ഥാനത്തിലോ പാട്ടിന്റെ ഉള്ളടക്കത്തിന്റെ പേരിലോ സമൂഹമാധ്യമങ്ങളിലൂടെയുള്ള സൈബർ ആക്രമണങ്ങൾ വേടനെതിരെ നിരന്തരം നടക്കുന്നുണ്ട്.

ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും മഹാത്മാ അയ്യങ്കാളിയും ജീവിച്ച, സാമൂഹിക നീതി ഉയർത്തിപ്പിടിച്ച മണ്ണ് ആണ് ഇത്. ജാതിപരമായ അധിക്ഷേപങ്ങളോ വേട്ടയാടലോ കേരള മണ്ണിൽ അംഗീകരിക്കപ്പെടില്ല. കലാകാരൻമാരുടെ ആശയ സ്വാതന്ത്ര്യത്തിന് വേണ്ടി പുരോഗമന കേരളം എന്നും നിലകൊള്ളും. ഉയർന്നുവരുന്ന കലാകാരനായ വേടനെ പോലെയുള്ളവർക്ക് അന്താരാഷ്ട്ര വേദികളിൽ അവസരങ്ങൾ ലഭിച്ചാൽ അത്തരം അവസരങ്ങൾ നിഷേധിക്കപ്പെടരുതെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.