കേരളത്തിലെ രണ്ട് സർവകലാശാലകൾ വ്യാജമെന്ന് കണ്ടെത്തി
നൽകുന്ന ബിരുദങ്ങൾ ഇനി അംഗീകരിക്കില്ലെന്ന് കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്
Dec 17, 2024, 13:34 IST
![Edu](https://timeofkerala.com/static/c1e/client/98493/uploaded/61aa745a4b3e33906f3c105db9cfc239.webp)
ഡൽഹി: കേരളത്തിൽ രണ്ട് വ്യാജ സർവകലാശാലകൾ പ്രവർത്തിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ. പുതുക്കിയ പട്ടിക പ്രകാരം കോഴിക്കോട് കുന്നമംഗലത്തുള്ള ഇൻ്റർനാഷണൽ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് പ്രൊഫെറ്റിക് മെഡിസിൻ ഇപ്പോൾ വ്യാജ സർവകലാശാലകളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുകയാണ്. നേരത്തെ, കേരളത്തിൽ നിന്ന് ഒരു സർവ്വകലാശാല മാത്രമാണ് ഈ പട്ടികയിൽ ഉണ്ടായിരുന്നത് (സെൻ്റ് ജോൺസ് യൂണിവേഴ്സിറ്റി, കിഷാനാട്ടം).
രാജ്യത്ത് ആകെ 21 വ്യാജ സർവകലാശാലകളുണ്ട്. ഏറ്റവും കൂടുതൽ വ്യാജ സർവകലാശാലകൾ ഡൽഹിയിലാണ്. രാജ്യതലസ്ഥാനത്തെ എട്ട് വ്യാജ സർവകലാശാലകൾ പട്ടികയിലുണ്ട്. ഇത്തരം സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നിയമനടപടി സ്വീകരിക്കാൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരോട് സർക്കാർ അഭ്യർത്ഥിച്ചു. വ്യാജ സർവ്വകലാശാലകളുടെ പട്ടിക വെളിപ്പെടുത്തി വിദ്യാർത്ഥികളെ രക്ഷിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാറും കഴിഞ്ഞ ദിവസം ലോക്സഭയിൽ എംപിമാരോട് ആവശ്യപ്പെട്ടിരുന്നു. 2014 നും 2024 നും ഇടയിൽ 12 വ്യാജ സർവകലാശാലകൾ പൂട്ടിയതായും മന്ത്രി പറഞ്ഞു.
ഇത്തരം സർവകലാശാലകൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും മുന്നറിയിപ്പ് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ കബളിപ്പിക്കപ്പെടാതിരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. വ്യാജ സർവകലാശാലകൾ നൽകുന്ന ബിരുദങ്ങൾക്കും അംഗീകാരമില്ല. ഏത് സർവകലാശാലകളാണ് വ്യാജമെന്ന് യുജിസി ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവരുടെ പേരും വിശദാംശങ്ങളും സൈറ്റിൽ ലഭ്യമാണ്. ഈ സർവ്വകലാശാലകളിൽ നിന്ന് പാസായവരുടെ ബിരുദങ്ങൾക്ക് ഇനി അംഗീകാരം ലഭിക്കില്ല.