യുഎസ്-ഇറാൻ വെടിനിർത്തൽ വീണ്ടും പ്രതിസന്ധിയിൽ

ബഹ്റൈനിൽ ഇറാൻ ഡ്രോൺ ആക്രമണം, ഹോർമുസിൽ ടാങ്കർ ലക്ഷ്യമിട്ടു
 
World

യുഎസും ഇറാനും തമ്മിലുള്ള നാഴികക്കല്ലായ വെടിനിർത്തൽ കരാർ വീണ്ടും കടുത്ത സമ്മർദത്തിലായി. ബഹ്റൈനിലെ യുഎസ് ബന്ധമുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാരപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന ഒരു ചരക്കുകപ്പലും ആക്രമിക്കപ്പെട്ടതോടെ മേഖലയിലെ സുരക്ഷാ ആശങ്കകൾ ശക്തമായി. 

ഇറാന്റെ തീരനിരീക്ഷണ കേന്ദ്രങ്ങൾക്കെതിരായ അമേരിക്കൻ വ്യോമാക്രമണങ്ങൾക്ക് മറുപടിയായാണ് നടപടികളെന്ന് ടെഹ്റാൻ അവകാശപ്പെട്ടു. മറുവശത്ത്, ഹോർമുസ് കടലിടുക്കിൽ സിംഗപ്പൂർ പതാകയുള്ള കപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണമാണ് ഇറാൻ വെടിനിർത്തൽ ലംഘിച്ചതെന്ന് അമേരിക്ക ആരോപിക്കുന്നത്. 

ലോക എണ്ണ-പ്രകൃതിവാതക വിതരണത്തിന്റെ വലിയൊരു പങ്ക് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ സംഘർഷം അന്താരാഷ്ട്ര ഊർജവിപണിയെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കപ്പൽഗതാഗത സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ച സാഹചര്യത്തിൽ മേഖലയിലെ സ്ഥിതിഗതികൾ ലോകരാജ്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. 

അതേസമയം, വെടിനിർത്തൽ കരാർ നിലനിർത്താൻ അമേരിക്ക തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, വീണ്ടും ആക്രമണങ്ങൾ ഉണ്ടായാൽ ശക്തമായ തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പും വാഷിംഗ്ടൺ നൽകിയിട്ടുണ്ട്. ഇരു രാജ്യങ്ങളും പരസ്പരം വെടിനിർത്തൽ ലംഘിച്ചുവെന്ന് ആരോപിക്കുന്നതിനാൽ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുമോയെന്ന ആശങ്ക ഉയർന്നിരിക്കുകയാണ്.