മെഗാ ഡീമെർജറിന് പിന്നാലെ എംഎസ്‌സിഐ ഗ്ലോബൽ സ്റ്റാൻഡേർഡ് ഇൻഡക്സിൽ നിന്ന് വേദാന്ത പുറത്ത്

ഓഹരി വിപണിയിൽ നിർണായക മാറ്റം
 
Business
Business
വേദാന്ത ലിമിറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് പുനഃസംഘടനയ്ക്ക് പിന്നാലെ കമ്പനിയെ എംഎസ്‌സിഐ (MSCI) ഗ്ലോബൽ സ്റ്റാൻഡേർഡ് ഇൻഡക്സിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചു. ജൂൺ 22 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. അഞ്ച് സ്വതന്ത്ര ലിസ്റ്റഡ് കമ്പനികളായി വിഭജിച്ച മെഗാ ഡീമെർജറിനെ തുടർന്നാണ് വേദാന്തയുടെ ശേഷിക്കുന്ന സ്ഥാപനത്തിന്റെ വിപണി മൂല്യം ഗണ്യമായി കുറഞ്ഞതെന്ന് എംഎസ്‌സിഐ വ്യക്തമാക്കി. 
ഡീമെർജറിന്റെ ഭാഗമായി വേദാന്തയുടെ അലുമിനിയം, പവർ, ഓയിൽ ആൻഡ് ഗ്യാസ്, അയൺ ആൻഡ് സ്റ്റീൽ വിഭാഗങ്ങൾ സ്വതന്ത്ര കമ്പനികളായി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ നിലവിലെ വേദാന്ത ഒരു ഹോൾഡിങ് കമ്പനിയായി മാറുകയും വിവിധ ബിസിനസ് മേഖലകൾ സ്വതന്ത്രമായി പ്രവർത്തിക്കുകയും ചെയ്യും. കമ്പനിയുടെ ഘടനയിൽ ഉണ്ടായ ഈ വലിയ മാറ്റമാണ് ഇൻഡക്സ് പുനഃപരിശോധനയ്ക്ക് കാരണമായത്. 
എംഎസ്‌സിഐ ഗ്ലോബൽ സ്റ്റാൻഡേർഡ് ഇൻഡക്സിൽ നിന്ന് പുറത്താകുന്നതോടെ, ഈ ഇൻഡക്സിനെ പിന്തുടരുന്ന ആഗോള പാസീവ് ഫണ്ടുകളും എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളും (ETF) വേദാന്ത ഓഹരികളിൽ നിന്നുള്ള നിക്ഷേപം പുനഃക്രമീകരിക്കേണ്ടിവരും. ഇതിന്റെ ഭാഗമായി ഹ്രസ്വകാലത്ത് ഓഹരിയിൽ ചാഞ്ചാട്ടം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. 
അതേസമയം, ഡീമെർജറിലൂടെ ഓരോ ബിസിനസ് യൂണിറ്റിനും സ്വതന്ത്ര വളർച്ചാ സാധ്യതയും കൂടുതൽ വ്യക്തമായ വിപണി മൂല്യനിർണയവും ലഭിക്കുമെന്നാണ് വേദാന്തയുടെ പ്രതീക്ഷ. പുതിയ കമ്പനികളുടെ പ്രവർത്തന മികവും നിക്ഷേപകരുടെ പ്രതികരണവും അനുസരിച്ചാകും വരും മാസങ്ങളിൽ അവയുടെ വിപണി പ്രകടനം നിർണയിക്കപ്പെടുക.