ഒരു മണിക്കൂറോളം ധരിച്ച ഹെൽമെറ്റിനുള്ളിൽ വിഷപ്പാമ്പ്

അമേരിക്കൻ ഹൈസ്കൂൾ ഫുട്ബോൾ താരത്തിന് ഞെട്ടിക്കുന്ന അനുഭവം
 
Sports

അമേരിക്കയിലെ അർക്കൻസാസ് സംസ്ഥാനത്തെ ഒരു ഹൈസ്കൂൾ ഫുട്ബോൾ താരമാണ് പരിശീലനത്തിനിടെ താൻ ധരിച്ചിരുന്ന ഹെൽമെറ്റിനുള്ളിൽ ഏകദേശം രണ്ടടി നീളമുള്ള വിഷപ്പാമ്പ് ഉണ്ടായിരുന്നെന്ന ഞെട്ടിക്കുന്ന കണ്ടെത്തൽ നടത്തിയത്. മൗമെൽ ഹൈസ്കൂളിലെ വിദ്യാർഥി ഏകദേശം ഒരു മണിക്കൂറോളം പാമ്പിനൊപ്പം ഹെൽമെറ്റ് ധരിച്ചാണ് പരിശീലനം നടത്തിയത്. 

പരിശീലനത്തിനിടെ ഹെൽമെറ്റിനുള്ളിൽ അസാധാരണമായ ചലനം അനുഭവപ്പെട്ടതോടെയാണ് താരം അത് അസിസ്റ്റന്റ് കോച്ചിനെ കാണിച്ചത്. പരിശോധനയിൽ ഹെൽമെറ്റിലെ പാഡിങ്ങിന് പിന്നിൽ പാമ്പ് ഒളിച്ചിരിക്കുന്നതായി കണ്ടെത്തി. ആദ്യം കോപ്പർഹെഡാണെന്ന് കരുതിയെങ്കിലും പിന്നീട് ഇത് കോട്ടൺമൗത്ത് എന്ന വിഷപ്പാമ്പാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. 

ഹെൽമെറ്റിൽ നിന്ന് പുറത്തുവരാൻ പാമ്പ് തയ്യാറാകാതിരുന്നതോടെ പൊലീസ് ഉദ്യോഗസ്ഥർ അതിലേക്ക് വെള്ളം ഒഴിച്ചാണ് പാമ്പിനെ പുറത്താക്കിയത്. തുടർന്ന് മൗമെൽ അനിമൽ സർവീസസ് പാമ്പിനെ പിടികൂടി സ്കൂളിൽനിന്ന് അകലെയുള്ള വനപ്രദേശത്തേക്ക് മാറ്റി. 

ഭാഗ്യവശാൽ വിദ്യാർഥിക്ക് പാമ്പുകടിയേറ്റില്ല. പുതിയ ഹെൽമെറ്റ് നൽകിയതിനു പിന്നാലെ താരം പരിശീലനം തുടരുകയും ചെയ്തു. സംഭവത്തെ തുടർന്ന് ഹെൽമെറ്റ്, ഷൂസ്, ഗ്ലൗസ് തുടങ്ങിയ പുറത്ത് ഉപയോഗിക്കുന്ന ഉപകരണങ്ങൾ ധരിക്കുന്നതിന് മുമ്പ് പരിശോധിക്കണമെന്ന് സ്കൂൾ അധികൃതർ വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകി. 

അർക്കൻസാസിൽ റാറ്റിൽസ്നേക്കിന് ശേഷം ഏറ്റവും വിഷമുള്ള പാമ്പുകളിലൊന്നാണ് കോട്ടൺമൗത്ത്. ഇരുണ്ടതും സുരക്ഷിതവുമായ ഇടങ്ങളിൽ ഒളിക്കാൻ ഇവയ്ക്ക് ഇഷ്ടമാണെന്നും അധികൃതർ വ്യക്തമാക്കി.