എൻ്റെ നിർദ്ദേശപ്രകാരമാണ് ജോൺ ബ്രിട്ടാസ് തിരുവഞ്ചൂരുമായി സംസാരിച്ചത്

സോളാർ സമരം വിഎസിൻ്റെ പിടിവാശി കൊണ്ടാണ് നടപ്പാക്കിയതെന്നും ചെറിയാൻ ഫിലിപ്പ് പറയുന്നു

 
John

തിരുവനന്തപുരം: സോളാർ സമരം ഒത്തുതീർപ്പാക്കിയതിന് പിന്നിലെ സംഭവങ്ങളെ കുറിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തലിൽ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്. ഇപ്പോൾ രാജ്യസഭാംഗമായ ജോൺ ബ്രിട്ടാസ് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനുമായി സംസാരിച്ചത് അദ്ദേഹത്തിൻ്റെ നിർദേശപ്രകാരമാണെന്ന് ചെറിയാൻ ഫിലിപ്പ് മാധ്യമങ്ങളോട് പറഞ്ഞു.

തിരുവഞ്ചൂരുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും യാദൃശ്ചികമായി തിരുവഞ്ചൂരിൻ്റെ വീട്ടിൽ ചെന്നപ്പോഴാണ് ഇക്കാര്യം ചർച്ചയായതെന്നും ചെറിയാൻ ഫിലിപ്പും പറഞ്ഞു.

വിഎസ് അച്യുതാനന്ദൻ്റെ പിടിവാശിയെ തുടർന്നാണ് സോളാർ സമരം നടത്തിയത്. സമരം ഒത്തുതീർപ്പാക്കാൻ ഇടതുമുന്നണിക്കും തിരുവഞ്ചൂരിനും താൽപര്യമുണ്ടായിരുന്നു. സമരം ഒരു ദുരന്തമായി മാറാതിരിക്കാൻ ഇരുകൂട്ടരും ആഗ്രഹിച്ചു. അതുകൊണ്ട് സമരം ഒത്തുതീർപ്പാക്കാൻ ആവശ്യമായ ഇടപെടലുകൾ ഞാൻ നടത്തി. സോളാർ സമരം അവസാനിച്ചപ്പോൾ ഏറ്റവും സന്തോഷിച്ചത് സിപിഎം അണികളാണെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

സോളാർ സമരം ഒത്തുതീർപ്പാക്കാൻ ജോൺ മുണ്ടക്കയത്തെ സമീപിച്ചിട്ടില്ലെന്ന് ജോൺ ബ്രിട്ടാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സോളാർ സമരത്തെ കുറിച്ച് താൻ മുണ്ടക്കയവുമായി ചർച്ച ചെയ്തിട്ടില്ലെന്നും മുണ്ടക്കയം നടത്തിയ വെളിപ്പെടുത്തൽ തൻ്റെ ഭാവന മാത്രമാണെന്നും ബ്രിട്ടാസ് പറഞ്ഞു.

'സമകാലിക മലയാളം' വാരികയിൽ എഴുതിയ ലേഖനത്തിൽ ജോൺ മുണ്ടക്കയം നടത്തിയ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു ബ്രിട്ടാസ്. സി.പി.എം നേതൃത്വത്തിൻ്റെ നിർദേശപ്രകാരമാണ് സമരം അവസാനിപ്പിക്കാൻ ജോൺ ബ്രിട്ടാസ് തന്നെ വിളിച്ചതെന്നും മുണ്ടക്കയം ലേഖനത്തിൽ പറയുന്നു.