വിമാനത്താവളത്തിൽ വാക്ക് തർക്കം; നടൻ വിനായകൻ ഹൈദരാബാദ് പോലീസ് കസ്റ്റഡിയിൽ

 
Vinayakan
Vinayakan

ഹൈദരാബാദ്: മലയാള നടൻ വിനായകനെ ഹൈദരാബാദ് പോലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തു. ഹൈദരാബാദ് വിമാനത്താവളത്തിൽ എയർപോർട്ട് ജീവനക്കാരുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടതിനെ തുടർന്നാണ് വിനായകനെ കസ്റ്റഡിയിലെടുത്തത്. വിമാനത്താവളത്തിൽ വച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥർ തന്നെ മർദിച്ചതായി വിനായകൻ ആരോപിച്ചു.

കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഗോവയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. ഹൈദരാബാദ് വിമാനത്താവളത്തിൽ ഗോവയിലേക്കുള്ള കണക്‌റ്റിംഗ് ഫ്‌ളൈറ്റിനായി കാത്തുനിൽക്കുന്നതിനിടെയാണ് ഇയാൾ വിമാനത്താവളത്തിലെ ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെട്ടത്. തർക്കം പിന്നീട് ശാരീരിക വാക്കേറ്റത്തിലേക്ക് നീങ്ങി. സംഭവത്തിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല.

ഒരു ഓൺലൈൻ വാർത്താ ചാനലിനോട് സംസാരിക്കവേ, സിഐഎസ്എഫ് ഉദ്യോഗസ്ഥർ തന്നെ വിമാനത്താവളത്തിലെ മുറിയിലേക്ക് ബലമായി കൊണ്ടുപോയി ശാരീരികമായി മർദ്ദിച്ചതായി വിനായകൻ അവകാശപ്പെട്ടു. കസ്റ്റഡിയിലെടുത്തതിൻ്റെ കാരണം അറിയില്ലെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ സത്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.