നാല് പേര്‍ക്ക് പുതുജീവനേകി അര്‍ജുന്‍ യാത്രയായി

 
Kerala
Kerala
കണ്ണൂര്‍ : വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച ഇരുപത്തിരണ്ടുകാരന്‍ നാല് പേര്‍ക്ക് പുതുജീവനേകി യാത്രയായി. കണ്ണൂര്‍ സ്വദേശിയായ അര്‍ജുന്‍ ആണ് തന്റെ ഹൃദയവും കരളും രണ്ട് വൃക്കകളും ദാനം ചെയ്ത് നാല് പേരുടെ ജീവിതത്തിന് പുതിയ പ്രതീക്ഷ നല്‍കിയത്.
ഗുരുതരമായ പരിക്കുകളോടെയാണ് അര്‍ജുനെ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജീവന്‍ രക്ഷിക്കുന്നതിനായി ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചെങ്കിലും മെയ് 31-ന് വൈകുന്നേരത്തോടെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് മകന്റെ വിയോഗത്തിന്റെ തീരാദുഃഖത്തിനിടയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ എടുത്ത ധീരമായ തീരുമാനമാണ് അവയവങ്ങള്‍ കാത്തുകഴിയുന്ന രോഗികള്‍ക്ക് തുണയായത്. സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന ഏജന്‍സിയായ കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (കെ-സോട്ടോ) വഴിയാണ് അവയവ കൈമാറ്റ പ്രക്രിയകള്‍ ഏകോപിപ്പിച്ചത്. ആസ്റ്റര്‍ സര്‍ജന്മാരുടെ നേതൃത്വത്തില്‍ വിജയകരമായി അവയവങ്ങള്‍ മണിക്കൂറുകള്‍ നീണ്ടുനിന്ന സങ്കീര്‍ണ്ണമായ ശാസ്ത്രക്രിയയിലൂടെ അവയവദാനത്തിനായി എടുത്തത്. ആസ്റ്റർ ഹോസ്പിറ്റലിൽ നിന്നും മറ്റു ആശുപത്രിയിൽ നിന്നുമുള്ള വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.
അര്‍ജുന്റെ ഹൃദയം എയര്‍ ആംബുലന്‍സ് മുഖേന കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ചികിത്സയിലുള്ള 48-കാരനായ മലപ്പുറം സ്വദേശിക്കായി എത്തിക്കുകയായിരുന്നു. വൃക്കകളില്‍ ഒന്ന് കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ രോഗിക്കാണ് നല്‍കുക. രണ്ടാമത്തെ വൃക്ക കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്കും, കരള്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്കുമാണ് കൊണ്ടുപോയത്. 
ഈ അടിയന്തര സാഹചര്യത്തില്‍ അവയവങ്ങള്‍ വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ കഴിഞ്ഞത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണെന്ന് ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കി. ഒരു ജീവന്‍ നഷ്ടമാകുമ്പോള്‍ മറ്റു നിരവധി പേര്‍ക്ക് അതൊരു പ്രത്യാശയായി മാറുന്ന മനുഷ്യത്വത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്. ഇതിനായി പ്രവര്‍ത്തിച്ച പോലീസിനോടും സര്‍ക്കാരിനോടും കെ-സോട്ടോയോടുമുള്ള നന്ദി രേഖപ്പെടുത്തുന്നതായി ആസ്റ്റര്‍ മിംസ് സിഒഒ ഡോ. അനൂപ് നമ്പ്യാര്‍ പറഞ്ഞു.
എയര്‍ ആംബുലന്‍സും ഗ്രീന്‍ ചാനല്‍ സംവിധാനവും ഉള്‍പ്പെടെയുള്ള അത്യാധുനിക സജ്ജീകരണങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് അര്‍ജുന്റെ അവയവങ്ങള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികളിലേക്ക് എത്തിച്ചത്.