ജയിലിൽ നിന്ന് വന്ന ഉടൻ മദ്യ മോഷണം നടത്തി; മൂന്ന് പേർ അറസ്റ്റിൽ
![Arrest](https://timeofkerala.com/static/c1e/client/98493/uploaded/3c40f5c547c175e9488499d7439f1d00.png)
തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റിൻ്റെ പൂട്ട് കുത്തിത്തുറന്ന് മദ്യം മോഷ്ടിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സജീർ വിഷ്ണു, ബാബു എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം പാണ്ടിയംപാറ വനമേഖലയ്ക്ക് സമീപത്തെ ബിവറേജസ് ഔട്ട്‌ലെറ്റിലാണ് സംഭവം.
വാമനപുരം എക്‌സൈസ് വകുപ്പിൻ്റെ കീഴിലാണ് ഈ ഔട്ട്‌ലെറ്റ്. അറസ്റ്റിലായവർ മറ്റൊരു മോഷണക്കേസിലെ പ്രതികളാണെന്നും അടുത്തിടെ ജയിലിൽ നിന്ന് പുറത്തിറങ്ങിയവരാണെന്നും പോലീസ് പറഞ്ഞു.
പ്രതികൾ ഔട്ട്‌ലെറ്റിൽ നിന്ന് വിലകൂടിയ മദ്യം മോഷ്ടിച്ചതായി പോലീസ് പറഞ്ഞു. ഔട്ട്‌ലെറ്റിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയുടെ ഹാർഡ് ഡിസ്‌കും ഇവർ മോഷ്ടിച്ചിരുന്നു. രാവിലെ ഔട്ട്‌ലെറ്റ് തുറക്കാൻ മാനേജർ എത്തിയപ്പോഴാണ് ഷട്ടറിൻ്റെ പൂട്ട് തകർത്ത നിലയിൽ കണ്ടത്. ഔട്ട്‌ലെറ്റിൽ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും മോഷണം പോയതായി ജീവനക്കാർ പറഞ്ഞു.
തറയിൽ മദ്യക്കുപ്പികൾ ചിതറിക്കിടക്കുന്ന നിലയിൽ കണ്ടെത്തി. പ്രതികൾ നിലത്ത് മദ്യം ഒഴിച്ചതായാണ് റിപ്പോർട്ട്. ഔട്ട്‌ലെറ്റിലെ കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ കേബിളുകളും പ്രതി തകർത്തിരുന്നു.
പാലോട് പോലീസാണ് കേസ് അന്വേഷിച്ചത്. വിരലടയാളമുൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്.