സ്വകാര്യ ആശുപത്രി ലോബിക്ക് വേണ്ടി സർക്കാർ ആശുപത്രികളെ തകർക്കാൻ ശ്രമം: കെ സുരേന്ദ്രൻ

 
TVM
TVM

മെഡിക്കൽ കോളജ്: കേന്ദ്ര ഫണ്ട് വക മാറ്റിയും പാഴാക്കിയും കേരളത്തിലെ സർക്കാർ ആശുപത്രികളെ പിണറായി വിജയൻ സർക്കാർ അസ്ഥി കൂടമാക്കി മാറ്റിയെന്നും സ്വകാര്യ ആശുപത്രി ലോബിക്ക് വേണ്ടിയാണ് സർക്കാർ ആശുപത്രികളെ തകർക്കുന്നതെന്നും ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാർ ആശുപത്രികളിലെ ശസ്ത്രക്രിയാ ഉപകരണ ക്ഷാമത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ഉള്ളൂർ മണ്ഡലം കമ്മറ്റി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ. സുരേന്ദ്രൻ.

കേരളം പണ്ട് നിർമാർജ്ജനം ചെയ്ത രോഗങ്ങൾ തിരിച്ചു വന്നിരിക്കുന്നതാണോ മന്ത്രി വീണാ ജോർജും സർക്കാരും കൊട്ടിഘോഷിക്കുന്ന നമ്പർ വൺ മാതൃക ? . മരുന്നില്ലാത്തതിൽ നമ്പർ വൺ, ഡോക്ടർമാരില്ലാത്തതിൽ നമ്പർ വൺ, ചികിത്സ സൗകര്യങ്ങൾ ഇല്ലാത്തതിൽ നമ്പർ വൺ, ആരോഗ്യ പ്രവർത്തകർക്കും ആശാ പ്രവർത്തകർക്കും ശമ്പളം കൊടുക്കാത്തതിൽ നമ്പർ വൺ എന്നതാണ് വീണ ജോർജിന്റെ നേട്ടം. ആരോഗ്യമന്ത്രിയുടെ ആരോഗ്യം മാത്രമാണ് മെച്ചപ്പെട്ടത്. അതിനവർക്ക് അവാർഡ് കൊടുക്കണം. കേരളത്തിലെ പൊതുജനങ്ങളുടെ ആരോഗ്യത്തിൽ താല്പര്യമില്ലാത്ത മന്ത്രിയാണ് വീണാ ജോർജ്. ജനങ്ങളോട് ഉത്തരവാദിത്വം ഉണ്ടാവേണ്ട വീണയ്ക്ക് സ്വന്തം ജോലി ചെയ്യാൻ താല്പര്യവും കഴിവും ഇല്ല. കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയെ വെന്റിലേറ്ററിലാക്കിയ മന്ത്രിയാണ് വീണാ ജോർജെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

ബി.ജെ.പി സിറ്റി ജില്ലാ അധ്യക്ഷൻ കരമന ജയൻ, മേഖല അധ്യക്ഷൻ സോമൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പാപ്പനംക്കോട് സജി, സിമി ജ്യോതിഷ്, തിരുമല അനിൽ, ജില്ലാ ഭാരവാഹികളായ ആർ. എസ്. രാജീവ്, പോങ്ങുംമൂട് വിക്രമൻ, എസ്. കെ. പി രമേശ്‌, ജയചന്ദ്രൻ, മുട്ടത്തറ പ്രശാന്ത്, കമലേശ്വരം ഗിരി, മണ്ഡലം പ്രസിഡൻ്റ് ദിവ്യ, മണ്ഡലം ഭാരവാഹികളായ മണികണ്ഠൻ, ശ്യാം കരിക്കകം മറ്റു ജില്ലാ , മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു.