ബോബി ചെമ്മണൂരിനെതിരായ കേസ്; നടി മാപ്പ് സ്വീകരിച്ചതോടെ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

 
Boche

നടിക്കെതിരെ ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തിയെന്ന കേസിൽ വ്യവസായി ബോബി ചെമ്മണൂരിനെതിരായ തുടർനടപടികൾ കേരള ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. ബോബി ചെമ്മണൂരിന്റെ നിരുപാധിക പൊതുമാപ്പ് നടി സ്വീകരിക്കുകയും പരാതി പിൻവലിക്കാൻ താൽപര്യമുണ്ടെന്ന് സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തതോടെയാണ് ഹൈക്കോടതിയുടെ നടപടി. 

നടപടികൾ പൂർണമായും അവസാനിപ്പിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. ഒത്തുതീർപ്പുമായി ബന്ധപ്പെട്ട് ഇരുകക്ഷികളുടെയും മൊഴി രേഖപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥരോട് കോടതി നിർദേശിച്ചു. മൂന്നാഴ്ചയ്ക്ക് ശേഷം റിപ്പോർട്ട് പരിഗണിച്ച ശേഷമാകും കേസ് റദ്ദാക്കണമെന്ന ഹർജിയിൽ അന്തിമ തീരുമാനം എടുക്കുക. 

സംഭവവുമായി ബന്ധപ്പെട്ട് ബോബി ചെമ്മണൂർ സമൂഹമാധ്യമങ്ങളിലൂടെ നിരുപാധിക മാപ്പപേക്ഷിച്ചിരുന്നു. തന്റെ പരാമർശങ്ങൾ നടിക്കും കുടുംബത്തിനും മാനസിക വിഷമമുണ്ടാക്കിയെന്ന് സമ്മതിച്ച അദ്ദേഹം അതിൽ ഖേദം പ്രകടിപ്പിക്കുകയും കേസ് പിൻവലിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. 

മാപ്പ് സ്വീകരിച്ച നടി, ഈ ക്ഷമാപണം നേരത്തേ ഉണ്ടായിരുന്നെങ്കിൽ വിവാദം ഒഴിവാക്കാമായിരുന്നുവെന്ന് പ്രതികരിച്ചു. കുടുംബത്തിന് ആരെയും ദ്രോഹിക്കാനോ ഉപദ്രവിക്കാനോ ഉദ്ദേശമില്ലായിരുന്നുവെന്നും, ക്ഷമാപണം ആത്മാർഥമായി തോന്നിയതിനാലാണ് അത് സ്വീകരിച്ചതെന്നും അവർ വ്യക്തമാക്കി. 

2025-ൽ രജിസ്റ്റർ ചെയ്ത കേസിൽ ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തിയെന്നതടക്കമുള്ള കുറ്റങ്ങളാണ് ബോബി ചെമ്മണൂരിനെതിരെ ചുമത്തിയിരുന്നത്. ഈ കേസിലാണ് ഇപ്പോൾ ഹൈക്കോടതി തുടർനടപടികൾ താൽക്കാലികമായി സ്റ്റേ ചെയ്തിരിക്കുന്നത്.