സോളാർ സമരം അവസാനിപ്പിക്കാൻ സിപിഎം നീക്കം; മധ്യസ്ഥൻ ബ്രിട്ടാസായിരുന്നുവെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ

 
John Britas

തിരുവനന്തപുരം: സോളാർ സമരം ഒത്തുതീർപ്പാക്കാൻ സിപിഎം മുൻകൈയെടുത്തെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം. മാധ്യമപ്രവർത്തകനും എംപിയുമായ ജോൺ ബ്രിട്ടാസ് തന്നെ വിളിച്ചത് സിപിഎം നേതൃത്വത്തിൻ്റെ നിർദേശപ്രകാരമാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.

സമകാലിക മലയാളത്തിൽ എഴുതിയ ലേഖനത്തിലാണ് വെളിപ്പെടുത്തൽ. ‘എങ്ങനെയെങ്കിലും സമരം അവസാനിപ്പിക്കണ്ടേ?’ ബ്രിട്ടാസ് അദ്ദേഹത്തോട് ഫോണിൽ ചോദിച്ചു. എന്തിനാണ് ഇത് അവസാനിപ്പിക്കാൻ വിചാരിക്കുന്നതെന്ന് തിരിച്ചു ചോദിച്ചു. ഉന്നത നേതൃത്വത്തിൻ്റെ നിർദേശപ്രകാരമാണ് ബ്രിട്ടാസിൻ്റെ വിളിയെന്ന് മനസ്സിലായി.

ഉടൻ വാർത്താസമ്മേളനം നടത്തി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചാൽ സമരം പിൻവലിക്കാൻ തയ്യാറാണെന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ അറിയിക്കാമോ എന്നായിരുന്നു ബ്രിട്ടാസിൻ്റെ അടുത്ത ചോദ്യം.

അതിനെ തുടർന്ന് ചാണ്ടിയെ വിളിച്ചു. ഒത്തുതീർപ്പ് ഫോർമുല യു.ഡി.എഫ് അംഗീകരിക്കുകയും കുഞ്ഞാലിക്കുട്ടിയും തിരുവഞ്ചൂരും എന്നോട് സംസാരിച്ചു. ഇടത് പ്രതിനിധിയായി എൻ കെ പ്രേമചന്ദ്രൻ ചർച്ചയിൽ പങ്കെടുത്തു. കോടിയേരി ബാലകൃഷ്ണനും ഒപ്പമുണ്ടായിരുന്നു. തുടർന്ന് ഉമ്മൻചാണ്ടി വാർത്താസമ്മേളനം വിളിച്ചു.

ഈ നീക്കം പാർട്ടി അറിഞ്ഞിരുന്നെങ്കിലും തോമസ് ഐസക് ഉൾപ്പെടെയുള്ള നേതാക്കളോ സമരത്തിനെത്തിയ പ്രവർത്തകരോ ഇതൊന്നും അറിഞ്ഞിരുന്നില്ല. ഒത്തുതീർപ്പ് ചർച്ചകളിൽ മധ്യസ്ഥത വഹിച്ചെന്നും ജോൺ മുണ്ടക്കയം ലേഖനത്തിൽ പറഞ്ഞു.

അതേസമയം സോളാർ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ലെന്ന് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പ്രതികരിച്ചു. എന്നാൽ, സിപിഎമ്മിൻ്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നീക്കം ഉണ്ടായപ്പോൾ അത് പോസിറ്റീവായി എടുക്കുകയും തലസ്ഥാന നഗരിയിൽ വലിയ ജനക്കൂട്ടം കൂടുന്നത് ഒഴിവാക്കാനുള്ള ശ്രമമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തലുകളെ കുറിച്ച് അറിയില്ലെന്നായിരുന്നു തോമസ് ഐസക്കിൻ്റെ പ്രതികരണം.