ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 ബി തകരാര്‍ പരിഹരിക്കാന്‍ ഇംഗ്ലണ്ടില്‍ നിന്നും വിദഗ്ധരെത്തും

 
British
British

വലിയതുറ: അറബിക്കടലില്‍ സൈനികാഭ്യാസത്തിനെത്തിച്ച എച്ച്.എം.എസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന യുദ്ധക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ്-35 ബി യുദ്ധ വിമാനം ഇന്ധനക്കുറവിനെകൊണ്ട് കഴിഞ്ഞ ശനിയാഴ്ച രാത്രി 9.30 ഓടുകൂടിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത്. തുടര്‍ന്ന് ഞായറാഴ്ച ഇന്ധനം നിറച്ചെങ്കിലും സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മടങ്ങി പോകാന്‍ കഴിഞ്ഞിരുന്നില്ല. നിലവിലുളള ടെക്‌നീഷ്യന്‍മാര്‍ക്ക് പ്രശ്‌നം പരിഹരിക്കാന്‍ കഴിയാതെ വന്നതോടെ വരും ദിവസങ്ങളില്‍ ഇംഗ്ലണ്ടില്‍ നിന്നും വിദഗ്ധരെത്തും.

ബ്രിട്ടീഷ്-അമേരിക്കന്‍ സാങ്കേതിക വിദഗ്ധരുടെ സംഘമാണ് തിരുവനന്തപുരത്ത് എത്തുന്നത്. കഴിഞ്ഞ ദിവസം വിമാനത്തിന്റെ സാങ്കേതിക തകരാര്‍ കണ്ടെത്തുന്നതിനായി ബ്രിട്ടനില്‍ നിന്നും അഞ്ചംഗ വിദഗ്ധ സംഘം തിരുവനന്തപുരത്തെത്തിയിരുന്നു. നിലവില്‍ ഇവിടുണ്ടായിരുന്ന പൈലറ്റും മറ്റ് രണ്ടു സാങ്കേതിക വിദഗ്ധരും വെളളിയാഴ്ച ബ്രിട്ടനിലേയ്ക്ക് തിരികെ പോകുകയായിരുന്നു. പുതൂതായി എത്തിയ അഞ്ചംഗ സംഘം വിമാനത്തിന്റെ ചുമതല ഏറ്റെടുത്തു. വരും ദിവസങ്ങളില്‍ ഇവര്‍ വിമാനത്തില്‍ കൂടുതല്‍ പരിശോധന നടത്തിയതിനു ശേഷമാകും 30 അംഗ വിദഗ്ധ സംഘം തിരുവനന്തപുരത്ത് എത്തുന്നത്.

നിലവില്‍ എട്ടോളം ദിവസമായി കനത്ത മഴയില്‍ തുറസായ സ്ഥലത്താണ് വിമാനം നിര്‍ത്തിയിട്ട് തകരാര്‍ പരിഹരിക്കുവാന്‍ ശ്രമം നടത്തുന്നത്.  വിമാനം റിപ്പയര്‍ ചെയ്യുന്നതിലേയ്ക്കായി വിമാനത്താവളത്തോടു ചേര്‍ന്നുളള ഹാങ്ങര്‍ യൂനിറ്റിലേയ്ക്ക് മാറ്റാമെന്ന ഇന്ത്യന്‍ വ്യോമസേനയുടെ നിര്‍ദേശം ബ്രിട്ടീഷ് അധികൃതര്‍ നിരസിക്കുകയാണുണ്ടായത്. അത്യാധുനിക സൈനീകവിമാനമായ എഫ്-35 ബി മറ്റൊരു രാജ്യത്തിന്റെ അധീനതയിലുളള അറ്റകുറ്റപ്പണി കേന്ദ്രത്തിലേയ്ക്കു മാറ്റേണ്ടതില്ല എന്നാണ് ബ്രിട്ടീഷ് സംഘത്തിന്റെ തീരുമാനം.

എഫ്-35 ന്റെ നിര്‍മാണ രഹസ്യങ്ങള്‍ ചോര്‍ന്നു പോകരുതെന്ന മുന്‍കരുതലാകാം ബ്രീട്ടീഷ് അധികൃതര്‍ ഇത്തരമൊരു തീരുമാനം കൈകൊളളാന്‍ കാരണമെന്നാണ് സൂചന. വിമാനത്താവളത്തിലെ നലാം നമ്പര്‍ ബേയില്‍ സി.ഐ.എസ്.എഫിന്റെ സുരക്ഷാ വലയത്തിലാണ് എഫ്-35 വിമാനം. അതേസമയം അറ്റകുറ്റപ്പണി ഇവിടെ നടക്കാതെ വന്നാല്‍ വിമാനത്തെ യു.കെ യിലേയ്ക്ക് ബ്രിട്ടീഷ് സൈന്യത്തിന്റെ  ചരക്കുവിമാനത്തില്‍ കൊണ്ടുപോകുന്നതിനും ആലോചനയുണ്ട്. വിമാനത്തിന്റെ തകരാര്‍ സംഭവിച്ച ഹൈഡ്രോളിക്  സംവിധാനത്തിലെ ഏതാനും ഭാഗം മാറ്റെണ്ടിവരും എന്നതിനാലാണ് ഇത്തരത്തിലൊരു തീരുമാനം എന്നാണ് സൂചന.