കണ്ണൂരില്‍ മറ്റു ജില്ലകളെ അപേക്ഷിച്ച് പരാതികള്‍ കുറവ്: വനിതാ കമ്മിഷന്‍

 
women Commission
കണ്ണൂര്‍ : ജില്ലയില്‍ വനിതാ കമ്മിഷന്റെ മുന്‍പാകെ വരുന്ന പരാതികളുടെ എണ്ണം മറ്റു ജില്ലകളെ അപേക്ഷിച്ച് കുറവാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കണ്ണൂര്‍ കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. 
 വാര്‍ഡ് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രതാ സമിതികളുടെ സജീവമായ ഇടപെടലുകളിലൂടെ പരാതികള്‍ താഴെ തലത്തില്‍ തന്നെ ജില്ലയില്‍ പരിഹരിക്കുവാന്‍ സാധിക്കുന്നതാണ് ഇതിന് കാരണം. ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തുകയാണെങ്കില്‍ പ്രശ്‌ന പരിഹാരം താഴെത്തട്ടില്‍ തന്നെ സാധ്യമാകും. 
 സിറ്റിംഗില്‍ പരിഗണനയ്‌ക്കെത്തിയ കൂടുതല്‍ പരാതികളും ഗാര്‍ഹിക പീഡനങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. ഭാര്യയെ മൃഗീയമായി തല്ലുകയും പീഡനങ്ങള്‍ക്കിരയാക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ചില സ്ഥലങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാനും കേസ് രജിസ്റ്റര്‍ ചെയ്യുവാനും പോലീസിന് നിര്‍ദേശം നല്‍കി. 
 തൊഴിലിടങ്ങളിലെ പീഡനവുമായി ബന്ധപ്പെട്ട പരാതികളും സിറ്റിംഗില്‍ പരിഗണനയ്ക്ക് എത്തി. തൊഴിലിടങ്ങളില്‍ പോഷ് ആക്ട് അനുശാസിക്കും വിധം പരാതി പരിഹാര സംവിധാനം ശക്തിപ്പെടുത്തണം. പത്തില്‍ കുറഞ്ഞ ജീവനക്കാരോ തൊഴിലാളികളോ ഉള്ള സ്ഥാപനങ്ങളാണെങ്കില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള പ്രാദേശികതല പരാതി പരിഹാരം സംവിധാനമാണ് അതില്‍ ഇടപെടേണ്ടത്. എല്ലാ ജില്ലകളിലും ഇത്തരം സമതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍മാര്‍ ഉറപ്പുവരുത്തണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
 വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ, അഭിഭാഷകരായ കെ.എം. പ്രമീള, ചിത്തിര ശശിധരന്‍, കൗണ്‍സിലര്‍ മാനസ ബാബു, പോലീസ് ഉദ്യോഗസ്ഥ ടി.വി. പ്രിയ എന്നിവര്‍ പങ്കെടുത്തു.
 സിറ്റിംഗില്‍ 14 പരാതികള്‍ തീര്‍പ്പാക്കി. നാല് പരാതികള്‍ പോലീസിന്റെ റിപ്പോര്‍ട്ടിനായും രണ്ടു പരാതി ജാഗ്രതാ സമിതിയുടെ റിപ്പോര്‍ട്ടിനായും അയച്ചു. 42 പരാതികള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. ആകെ 62 പരാതികളാണ് പരിഗണിച്ചത്.