മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി മുൻ എംഎൽഎ എ പ്രദീപ് കുമാറിനെ നിയമിച്ചു

 
CM

തിരുവനന്തപുരം: കെ.കെ. രാഗേഷിന് പകരം മുൻ എംഎൽഎ പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. പ്രദീപ് കുമാർ നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്.

കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറിയായി അപ്രതീക്ഷിതമായി നിയമിതനായതിനെത്തുടർന്ന് കെ.കെ. രാഗേഷിന് ആ സ്ഥാനം ഒഴിയേണ്ടി വന്നു. രാഗേഷിന്റെ ഒഴിവിലേക്ക് പ്രദീപ് കുമാറിനെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചു.

മൂന്ന് തവണ എംഎൽഎയായ പ്രദീപ് കുമാർ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി, കോഴിക്കോട് ജില്ലാ കൗൺസിൽ അംഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ, കോഴിക്കോട് അർബൻ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നാദാപുരം ചേലക്കാട് ആനാറമ്പത്ത് സ്വദേശിയാണ് പ്രദീപ്. പരേതരായ ആനാറമ്പത്ത് ഗോപാലകൃഷ്ണ കുറുപ്പിന്റെയും കമലാക്ഷിയമ്മയുടെയും മകനാണ്. കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ചുങ്കത്താണ് താമസിക്കുന്നത്.

കുടുംബം:

ഭാര്യ: അഖില (വേങ്ങേരി സഹകരണ ബാങ്ക് സെക്രട്ടറി). മകൾ: അമിത (ആർക്കിടെക്റ്റ്).