ഗവർണറുടെ നടപടി സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടി: കെ.സുരേന്ദ്രൻ

 
K.surendran

കോഴിക്കോട്: സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടിയാണ് നയപ്രഖ്യാപന ചടങ്ങ് ഗവർണർ അവസാനത്തെ രണ്ട് വാക്കിലൊതുക്കിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൻ്റെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരാണെന്ന് നിയമസഭയിൽ വ്യാജ പ്രചരണം നടത്താനുള്ള സംസ്ഥാന സർക്കാരിൻ്റെ ശ്രമങ്ങൾക്കാണ് തിരിച്ചടിയേറ്റത്. കവല പ്രസംഗം നയപ്രഖ്യാപനമായി നിയമസഭയിൽ അവതരിപ്പിക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്ന സന്ദേശമാണ് ഗവർണർ നൽകിയതെന്നും കുന്ദമംഗലത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 

മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കൾ പൊതുയോഗങ്ങളിൽ പ്രസംഗിക്കുന്ന അസത്യങ്ങളാണ് നയപ്രഖ്യാപനത്തിൽ എഴുതി ചേർത്തിരിക്കുന്നത്. നിയമസഭയിൽ പാസാക്കുന്ന പ്രമേയമായാലും നയപ്രഖ്യാപനമായാലും എല്ലാം വിലകുറഞ്ഞ രാഷ്ട്രീയ പ്രചരണമാക്കുകയാണ് സംസ്ഥാന സർക്കാർ. പ്രതിപക്ഷം അതിന് കൂട്ടുനിൽക്കുകയാണ്. സംസ്ഥാന നിയമസഭയുടെ ചരിത്രത്തിൽ ഇതുപോലൊരു നാണക്കേട് ഒരു സർക്കാരിനും ഉണ്ടായിട്ടില്ല. ഗവർണറുടെ അതൃപ്തിക്ക് കാരണം സർക്കാരിൻ്റെ നയങ്ങളാണ്. കേരള നിയമസഭ അതിൻ്റെ അന്തസ് പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും സുരേന്ദ്രൻ പറഞ്ഞു.