കേരളത്തിൽ അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത, മത്സ്യബന്ധനം നിരോധിച്ചു

 
Rain
Rain

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തമായ ന്യൂനമർദമായി മാറി. നവംബർ 25ഓടെ ഇത് തെക്കൻ ബംഗാൾ ഉൾക്കടലിലെത്തി അതിതീവ്ര ന്യൂനമർദമായി ശക്തിപ്രാപിച്ച് അടുത്ത രണ്ട് ദിവസത്തിനുള്ളിൽ തമിഴ്‌നാട്-ശ്രീലങ്ക തീരത്തേക്ക് നീങ്ങാനാണ് സാധ്യത.

ഇതിനാലാണ് കേരളത്തിൽ മഴ ശക്തമാകുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. നവംബർ 27, 28 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്. ഈ തീയതികളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

27/11/2024: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

28/11/2024: എറണാകുളം

ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള മഴയാണ് കനത്ത മഴയെ നിർവചിച്ചിരിക്കുന്നത്.

നവംബർ 26 മുതൽ 28 വരെ കേരള തീരത്ത് മത്സ്യബന്ധനം പാടില്ല. കർണാടക ലക്ഷദ്വീപ് തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് നിയന്ത്രണമില്ല. തെക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ ആ പ്രദേശങ്ങളിൽ മത്സ്യബന്ധനം പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.