കൊച്ചി ഹിന്ദുസ്ഥാൻ പവർലിങ്ക്സ് തൊഴിൽ പീഡന പരാതി: പരാതി മനഃപൂർവ്വം ആസൂത്രണം ചെയ്തു; വീഡിയോ ചിത്രീകരിച്ച മാനേജരെ പുറത്താക്കി

കൊച്ചി: കൊച്ചിയിലെ ഹിന്ദുസ്ഥാൻ പവർലിങ്ക്സ് മാർക്കറ്റിംഗ് സ്ഥാപനത്തിലെ തൊഴിൽ പീഡനത്തിന് പിന്നിൽ മുൻ മാനേജരാണെന്ന് വീഡിയോ ദൃശ്യങ്ങളിൽ കാണുന്ന യുവാവിന്റെ മൊഴി പുറത്തുവന്നു. തൊഴിൽ പീഡന പരാതി മനഃപൂർവ്വം ആസൂത്രണം ചെയ്തതാണെന്നും യുവാവ് പറയുന്നു.
മാർക്കറ്റിംഗ് സ്ഥാപനത്തിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ മാനേജർ മനാഫാണ് മാസങ്ങൾക്ക് മുമ്പ് ഈ ദൃശ്യങ്ങൾ പകർത്തിയത്. തന്റെ അറിവില്ലാതെ ദൃശ്യങ്ങൾ പരസ്യമായെന്നും സ്ഥാപനത്തിന്റെ ഉടമയെ മോശമായി ചിത്രീകരിക്കാൻ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നും യുവാവ് പറഞ്ഞു. താൻ ഇപ്പോഴും അതേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ടെന്നും യുവാവ് പറയുന്നു.
മാർക്കറ്റിംഗ് സ്ഥാപനമായ ഹിന്ദുസ്ഥാൻ പവർലിങ്ക്സിലെ ജീവനക്കാരെ ക്രൂരമായ പീഡനത്തിന് വിധേയരാക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. സംഭവത്തിൽ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി ലേബർ ഓഫീസറിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു. ഇത് എവിടെയും സംഭവിക്കാൻ പാടില്ലാത്ത സംഭവമാണെന്നും പീഡനത്തിനെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം ലേബർ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മറ്റ് നടപടികൾ സ്വീകരിക്കും. ഇത്തരം കാര്യങ്ങൾ ഇനി അംഗീകരിക്കില്ല. ഒരു സ്ഥാപനത്തെയും ഈ രീതിയിൽ പ്രവർത്തിക്കാൻ അനുവദിക്കില്ല. ഒരു തൊഴിലാളിയുടെ കാര്യത്തിലും ഇത്തരമൊരു സംഭവം ആവർത്തിക്കരുതെന്നും മന്ത്രി പറഞ്ഞു.