എൽഡിഎഫും യുഡിഎഫും അഴിമതിക്കാർക്കായി കൈകോർക്കുന്നു: കെ.സുരേന്ദ്രൻ

 
K.surendran

തിരുവനന്തപുരം: എൽഡിഎഫും യുഡിഎഫും അഴിമതിക്കാർക്ക് വേണ്ടി കൈകോർക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇരുമുന്നണികളും ഒറ്റക്കെട്ടായി കെജരിവാളിൻ്റെ അറസ്റ്റിനെതിരെ പ്രതിഷേധിക്കുന്നത് നിലനിൽപ്പിന് വേണ്ടിയാണ്. എൽഡിഎഫിലെയും യുഡിഎഫിലെയും പല അഴിമതിക്കാരും അകത്താകുമെന്ന ഭീതിയാണ് ഇരുകൂട്ടരുടേയും വെപ്രാളത്തിന് കാരണം. സംസ്ഥാനത്ത് സഹകരണ ബാങ്ക് കൊള്ളകളിലടക്കം എല്ലാത്തിലും ഇടത്- വലത് സഹകരണം വ്യക്തമാണ്.

കരിവന്നൂരിൽ സിപിഎമ്മാണെങ്കിൽ മാവേലിക്കരയിൽ കോൺഗ്രസും കണ്ടലയിൽ സിപിഐയും എആർ നഗറിൽ ലീഗുമാണ് തട്ടിപ്പ് നടത്തിയത്. മാസപ്പടി കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കുന്നത് യുഡിഎഫിനെയും എൽഡിഎഫിനെയും അസ്വസ്ഥമാക്കുകയാണ്. രണ്ട് കൂട്ടരും മാസപ്പടി വാങ്ങിയിട്ടുണ്ട്. കേരളത്തിൽ ഇപ്പോൾ കാണുന്നത് അഴിമതിക്കാരുടെ ഐക്യമാണ്. എൻഡിഎ പോരാടുന്നത് അഴിമതിക്കെതിരെയാണ്. 

ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാവാത്ത തോമസ് ഐസക്കിനെ കുറിച്ചുള്ള ചോദ്യത്തിന് ഐസക്കിന് നിയമത്തിന് മുമ്പിൽ ഒളിച്ചോടാനാവില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. രാജ്യത്തെ നിയമവ്യവസ്ഥ എല്ലാവർക്കും ബാധകമാണ്. ഈരാറ്റുപേട്ടയിൽ ക്രൈസ്തവർ കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് തോമസ് ഐസക്ക് ഫേസ്ബുക്കിൽ എഴുതിയത്. കുറച്ചു കുട്ടികൾ അറിയാതെ വൈദികനെ കാർ ഇടിക്കുകയായിരുന്നു എന്നാൽ നിക്ഷിപ്ത താത്പര്യക്കാരായ ക്രൈസ്തവർ പള്ളിമണി മുഴക്കി കലാപത്തിന് ശ്രമിച്ചുവെന്നാണ് ഐസക്ക് പറയുന്നത്.

ഇത് മുഖ്യമന്ത്രി പറഞ്ഞതിന് നേരെ വിപരീതമാണ്. ഇതാണോ എൽഡിഎഫിൻ്റെ നിലപാടെന്ന് അവർ വ്യക്തമാക്കണം. തൃശ്ശൂരിൽ പിണറായി വിജയൻ കരിവന്നൂർ കേസിൽ പ്രതികളായ സിപിഎം നേതാക്കളെ സന്ദർശിച്ചതിനെ പറ്റിയുള്ള ചോദ്യത്തിന് മുഖ്യമന്ത്രി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.