ഗവർണറെക്കാളും മോദി സംസാരിച്ചത് മുഖ്യമന്ത്രിയോടാണ്

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ അപ്രതീക്ഷിതമായാണ് പിണറായി വിമാനത്താവളത്തിലെത്തിയത്

 
PM

കൊച്ചി: ദ്വിദിന സന്ദർശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അപ്രതീക്ഷിതമായി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തി. മുഖ്യമന്ത്രി എത്തുമെന്ന് അവസാന നിമിഷം വരെ അറിയിപ്പുണ്ടായില്ല. പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ചുമതല മന്ത്രി പി രാജീവിനെ ഏൽപ്പിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു.

അതിനിടെ അപ്രതീക്ഷിതമായി പിണറായി എത്തി. പിണറായി മോദിയെ സ്വാഗതം ചെയ്തു. മോദിയും മുഖ്യമന്ത്രിക്ക് ഹസ്തദാനം നൽകി. പിന്നീട് മുഖ്യമന്ത്രിയുടെ കൈകളിൽ മോദി വാത്സല്യത്തോടെ പിടിച്ചു. അദ്ദേഹത്തെ സ്വീകരിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തിയെങ്കിലും പിണറായിയോട് മോദി കൂടുതൽ സംസാരിച്ചു.

പ്രധാനമന്ത്രി സന്ദർശിക്കുമ്പോൾ സ്വീകരിക്കാൻ മുഖ്യമന്ത്രിമാർ എത്താറുണ്ടെന്നും എന്നാൽ ബിജെപി ഇതര മുഖ്യമന്ത്രിമാർ പലപ്പോഴും സ്വീകരണ ചടങ്ങുകളിൽ പങ്കെടുക്കാറില്ലെന്നും വിമർശനമുയർന്നിരുന്നു. അതും പിണറായി തിരുത്തി. പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്ന വിവിധ പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും.

പ്രോട്ടോക്കോൾ പട്ടികയിൽ ഉൾപ്പെട്ട മേയർ എം അനിൽകുമാർ ഹൈബി ഈഡൻ എംപിയും ടിജെ വിനോദ് എംഎൽഎയും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നാവികസേനാ വിമാനത്താവളത്തിൽ എത്തിയില്ല. ഇന്ന് നടക്കുന്ന കപ്പൽശാലയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് മേയറെ ക്ഷണിച്ചിട്ടില്ല.

വെല്ലിംഗ്ടൺ ഐലൻഡിൽ കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രവും കൊച്ചി കപ്പൽശാലയിലെ രണ്ടാമത്തെ ഡ്രൈഡോക്കും പ്രധാനമന്ത്രി 12ന് ഉദ്ഘാടനം ചെയ്യും. പുതുവൈപ്പിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ എൽപിജി ഇറക്കുമതി ടെർമിനലിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.

തുടർന്ന് കാറിൽ മറൈൻ ഡ്രൈവിലെത്തി ബൂത്തുതല തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ബിജെപി ശക്തികേന്ദ്ര പ്രവർത്തകരുടെ യോഗത്തിൽ പങ്കെടുക്കും. നേവൽ എയർപോർട്ടിൽ നിന്ന് ഹെലികോപ്റ്ററിൽ നെടുമ്പാശേരിയിലെത്തി പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് മടങ്ങും.