നേപ്പാൾ പ്രളയം: കുടുങ്ങിയ മലയാളികളുടെ സ്ഥിതിയെന്ത്? നിർണായക വിവരവുമായി നോർക്ക
നേപ്പാളിലുണ്ടായ ശക്തമായ പ്രളയത്തിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്സ് ഉൾപ്പെടെയുള്ള അധികൃതർ ഏകോപിതമായ പ്രവർത്തനങ്ങൾ തുടരുന്നു. നിലവിൽ 53 മലയാളികൾ നേപ്പാളിൽ കുടുങ്ങിയതായി നോർക്ക റൂട്ട്സ് സ്ഥിരീകരിച്ചു. ഇതിൽ കുട്ടികളും മുതിർന്നവരും കുടുംബങ്ങളുമുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫിസ്, ചീഫ് സെക്രട്ടറിയുടെ ഓഫിസ്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, നോർക്ക റൂട്ട്സ് എന്നിവിടങ്ങളിൽ ലഭിച്ച വിവരങ്ങൾ ഏകോപിപ്പിച്ചാണ് 53 പേരുടെ പട്ടിക തയ്യാറാക്കിയത്. ഇവരിൽ ചിലർ കുടുംബത്തോടൊപ്പവും മറ്റുചിലർ വിനോദയാത്ര, തീർഥാടനം, ട്രെക്കിങ് തുടങ്ങിയ ആവശ്യങ്ങൾക്കായുമാണ് നേപ്പാളിലെത്തിയത്.
ഇവരുടെ ഫോൺ നമ്പറുകളിൽ ഭൂരിഭാഗവും അധികൃതർ ശേഖരിച്ചിട്ടുണ്ടെങ്കിലും നേപ്പാളിലെ നെറ്റ്‌വർക്ക് തടസ്സം കാരണം എല്ലാവരുമായും നേരിട്ട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. എന്നാൽ ഇതുവരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇവർ സുരക്ഷിതരാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടത്തിൽപ്പെട്ട മലയാളികൾക്ക് ഗുരുതരമായ ദുരിതമോ മരണമോ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും നോർക്ക അറിയിച്ചു.
അതേസമയം, കാസർകോട് കാഞ്ഞങ്ങാട്ടുനിന്നുള്ള 36 അംഗ സംഘവും കോട്ടയത്തുനിന്നുള്ള 16 അംഗ സംഘവും സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുസംഘങ്ങളുമായും അധികൃതർ നേരിട്ട് ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ രണ്ട് സംഘങ്ങളും 53 പേരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.
കുടുങ്ങിയവരുടെ അവസാനമായി അറിയാവുന്ന സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ബന്ധുക്കളുമായി വീണ്ടും ബന്ധപ്പെട്ട് യാത്രാ വിവരങ്ങളും അവസാനമായി ലഭിച്ച ഫോൺ സന്ദേശങ്ങളുമടക്കമുള്ള വിവരങ്ങൾ ശേഖരിച്ച് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുന്നുണ്ട്.
നോർക്കയുടെ ഡൽഹി ഓഫീസും കേരള ഹൗസ് റെസിഡന്റ് കമ്മിഷണറുടെ ഓഫീസും കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ഏകോപനം നടത്തുന്നുണ്ട്. നേപ്പാളിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ലഭിക്കുന്ന വിവരങ്ങൾ ബന്ധുക്കളെ അറിയിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
നിലവിൽ പരിഭ്രാന്തിക്ക് കാരണമില്ലെന്നാണ് നോർക്കയുടെ വിലയിരുത്തൽ. ആശയവിനിമയ സംവിധാനങ്ങൾ പുനഃസ്ഥാപിക്കുന്നതോടെ കുടുങ്ങിയവരുമായി നേരിട്ട് ബന്ധപ്പെടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.