എൻ എം വിജയന്റെ മരണം: ഐ സി ബാലകൃഷ്ണൻ എംഎൽഎ ഒന്നാം പ്രതി, കൂടുതൽ പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ സാധ്യതയുണ്ട്
കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട് എംഎൽഎയ്ക്കും ഡിസിസി പ്രസിഡന്റിനുമെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി. വിജയന്റെ ആത്മഹത്യാക്കുറിപ്പിനൊപ്പം പുറത്തുവന്ന കത്തുകളുടെ അടിസ്ഥാനത്തിൽ ഐ സി ബാലകൃഷ്ണൻ എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥ് എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി.
എംഎൽഎ ഐ സി ബാലകൃഷ്ണൻ കേസിലെ ഒന്നാം പ്രതിയാണ്. കേസ് ബത്തേരി കോടതിയിലേക്ക് മാറ്റണമെന്നും പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. സംഭവത്തിൽ വിജിലൻസ് അന്വേഷണവും തുടരുകയാണ്. ഇതോടെ ഉന്നത കോൺഗ്രസ് നേതാക്കൾക്കെതിരെയും കേസ് ഫയൽ ചെയ്യുമെന്ന് വ്യക്തമായി.
സഹകരണ ബാങ്കിലെ നിയമന കൈക്കൂലി ഇടപാടിൽ പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. സുൽത്താൻ ബത്തേരി ഡിവൈഎസ്പി കെ കെ അബ്ദുൾ ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അതേസമയം, ആരോപണവിധേയനായ ഐ സി ബാലകൃഷ്ണൻ എംഎൽഎ പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നാണ് വിവരം. കഴിഞ്ഞ മൂന്ന് ദിവസമായി അദ്ദേഹം പൊതുപരിപാടികളിൽ പങ്കെടുത്തിട്ടില്ല. പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് അദ്ദേഹത്തെ തടയുമെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞിരുന്നു. ബാലകൃഷ്ണൻ രാജിവയ്ക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ഡിവൈഎഫ്‌ഐ നേരത്തെ പറഞ്ഞിരുന്നു.