കുസാറ്റ് ദുരന്തത്തിൽ പ്രിൻസിപ്പലിനും അധ്യാപകർക്കും എതിരെ പൊലീസ് കേസെടുത്തു

 
cusat

കൊച്ചി: കുസാറ്റിൽ സംഗീത പരിപാടിക്കിടെ നാലുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ പ്രിൻസിപ്പലിനും അധ്യാപകർക്കും എതിരെ പൊലീസ് കേസെടുത്തു. സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പൽ ഡോ.ദീപക് കുമാർ സാഹു, ടെക് ഫെസ്റ്റ് കൺവീനർമാർ, അധ്യാപകരായ ഡോ. ഗിരീഷ് കുമാർ തമ്പി ഡോ. എൻ ബിജു എന്നിവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു.

ഗുരുതരമായ വീഴ്ചകൾക്ക് ഉത്തരവാദികളെന്ന് കണ്ടെത്തിയ ആറ് പേർക്ക് സിൻഡിക്കേറ്റ് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഡോ.ദീപക് കുമാർ സാഹു സ്റ്റാഫ് കോഓർഡിനേറ്റർ ബി എസ് ഗിരീഷ് കുമാരൻ തമ്പി സ്റ്റാഫ് ട്രഷറർ എൻ ബിജു രജിസ്ട്രാർ ഓഫീസിലെ ഡെപ്യൂട്ടി രജിസ്ട്രാർ അനൂരിൻ സലീമിനും ടെക്‌ഫെസ്റ്റിന്റെ സംഘാടകരായ മൂന്ന് വിദ്യാർത്ഥികൾക്കും നവംബർ 25 ലെ സിൻഡിക്കേറ്റ് സബ്കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നോട്ടീസ് നൽകിയിരുന്നു.

സംഭവത്തിൽ സർവകലാശാല രജിസ്ട്രാർ ഓഫീസിന് വൻ വീഴ്ച പറ്റിയെന്ന് ആക്ഷേപമുള്ളതിനാൽ അതും അന്വേഷിക്കും. പരിപാടിക്ക് പോലീസ് സഹായം ആവശ്യപ്പെട്ട് പ്രിൻസിപ്പൽ കത്ത് നൽകിയെങ്കിലും ബന്ധപ്പെട്ടവർക്ക് കൈമാറാൻ രജിസ്ട്രാർ തയ്യാറായില്ല.

ഇത് പ്രധാനമായും പരിശോധിക്കും. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ ഇന്നലെ ഹൈക്കോടതിയിൽ സമർപ്പിച്ചു. നവംബർ 25നാണ് നാല് പേർ മരിച്ച അപകടമുണ്ടായത്. ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ ഗാനസന്ധ്യ നടക്കുന്ന ഓപ്പൺ എയർ ഓഡിറ്റോറിയത്തിലേക്ക് ആളുകൾ പ്രവേശിക്കുന്നു.

എൻജിനീയറിങ് വിദ്യാർഥികളായ അതുൽ തമ്പി (22), ആൻ റിഫ്ത റോയ് (21), പാലക്കാട് മുണ്ടൂർ എഴക്കാട് തൈപ്പറമ്പിൽ ജോസഫിന്റെ മകൻ ആൽബിൻ (22), സാറാ തോമസ് (22) എന്നിവരാണ് മരിച്ചത്.