സർക്കാരിനുള്ള ആശ്വാസവും ടൗൺഷിപ്പിനുള്ള ഭൂമിയും നാളെ മുതൽ അളന്ന് തിട്ടപ്പെടുത്താമെന്ന് ഹൈക്കോടതി
കൊച്ചി: വയനാട്ടിലെ ദുരിതബാധിതർക്ക് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ഉടമകൾ നൽകിയ ഹർജി തള്ളി. ഹാരിസൺ മലയാളം ലിമിറ്റഡും എൽസ്റ്റോൺ ടീ എസ്റ്റേറ്റും നൽകിയ ഹർജികളാണ് ഹൈക്കോടതി തള്ളിയത്.
നാളെ മുതൽ ഭൂമി അളന്ന് തിട്ടപ്പെടുത്താമെന്നും ഹൈക്കോടതി ഉത്തരവിട്ടു. വയനാട്ടിലെ ദുരിതബാധിതർക്കായി ടൗൺഷിപ്പ് നിർമിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെയാണ് ഉടമകൾ ഹർജി നൽകിയത്. ഇതിൻ്റെ വിശദമായ വാദം നവംബർ 26ന് പൂർത്തിയായി. ജസ്റ്റിസ് കൗസർ ഇടപ്പഗത്ത് അധ്യക്ഷനായ ബെഞ്ചാണ് വെള്ളിയാഴ്ച രാവിലെ ഉത്തരവിട്ടത്.
ഹാരിസൺ മലയാളം ലിമിറ്റഡിൻ്റെയും എൽസ്റ്റോൺ ടീ എസ്റ്റേറ്റിൻ്റെയും ഭൂമി നിയമ തടസ്സങ്ങളില്ലാതെ സർക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് ചില നിബന്ധനകളും കോടതി പ്രഖ്യാപിച്ചു.
2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം അനുസരിച്ച് കമ്പനി ഉടമകൾക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകണം. എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കിൽ കമ്പനികൾക്ക് നിയമപരമായി മുന്നോട്ട് പോകാം. സർക്കാർ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ വരുമ്പോൾ തടസ്സമുണ്ടാക്കരുതെന്നും ആവശ്യമായ എല്ലാ സഹായവും നൽകണമെന്നും കമ്പനി ഉടമകൾക്ക് നിർദേശം നൽകി.
ഭൂമി പൂർണമായും ഏറ്റെടുക്കുന്നതിന് മുമ്പ് മുഴുവൻ നഷ്ടപരിഹാര തുകയും നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഹൈക്കോടതിയുടെ നടപടി സർക്കാരിനും ദുരന്തബാധിതർക്കും വലിയ ആശ്വാസമാകും.