കേരളത്തിലെ ഹോം നഴ്‌സിംഗ്, സാന്ത്വന പരിചരണ രംഗത്തെ സ്ത്രീ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും: മന്ത്രി വീണാ ജോര്‍ജ്

 
Veena george

പത്തനംതിട്ട: കേരളത്തിലെ ഹോം നഴ്‌സിംഗ്, സാന്ത്വന പരിചരണ രംഗത്തെ സ്ത്രീ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേരളത്തിലെ ഹോം നഴ്‌സിംഗ് മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ കേരള വനിതാ കമ്മിഷന്‍ പത്തനംതിട്ട കാതോലിക്കേറ്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സാന്ത്വന പരിചരണ നയം ആദ്യമായി ആവിഷ്‌കരിച്ച സംസ്ഥാനം കേരളമാണ്. സമ്പൂര്‍ണ സാന്ത്വന പരിചരണ സംസ്ഥാനം ആകുകയാണ് കേരളത്തിന്റെ ലക്ഷ്യം. സ്ത്രീകളുടെ തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങളും വെല്ലുവിളികളും മനസിലാക്കുന്നതിനും നടപടി എടുക്കുന്നതിനുമായി 11 മേഖലകള്‍ തിരഞ്ഞെടുത്ത് വനിതാ കമ്മിഷന്‍ നടത്തുന്ന പബ്ലിക് ഹിയറിംഗ് വളരെ ശ്ലാഘനീയമാണ്.  വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണെയും മെമ്പര്‍മാരെയും വളരെ പ്രസക്തമായ ഈ ഇടപെടല്‍ നടത്തുന്നതിന് അഭിനന്ദിക്കുന്നു.  

ഹോം നഴ്‌സിംഗ് മേഖലയിലെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനായി നടത്തുന്ന പബ്ലിക് ഹിയറിംഗ് വളരെ പ്രധാനമാണ്. കേരളത്തില്‍ ആയുര്‍ദൈര്‍ഘ്യം കൂടുതലാണ്. ജീവിക്കുന്ന കാലയളവില്‍ ക്വാളിറ്റി ലൈഫ് ഉണ്ടാകണം. പൊതു സമൂഹത്തിനും സര്‍ക്കാരിനും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്.

ഹോം നഴ്‌സിംഗ്, സാന്ത്വന പരിചരണ മേഖലകള്‍ വലിയ പ്രാധാന്യമുള്ളവയാണ്. ബഹുഭൂരിപക്ഷവും സ്ത്രീകള്‍ ജോലി ചെയ്യുന്ന മേഖലയാണ് ഇത്.  അതുകൊണ്ട് തന്നെ നല്ല തൊഴില്‍ സാഹചര്യം സൃഷ്ടിക്കുക, ചൂഷണങ്ങള്‍ അവസാനിപ്പിക്കുക എന്നത്  ഏറെ പ്രധാനമാണ്. ഇതു കണക്കിലെടുത്ത് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സാന്ത്വന പരിചരണ മേഖലയില്‍  പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. സംതൃപ്തിയോടെ ജോലി ചെയ്യാന്‍ ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് സാധിക്കണം.  പബ്ലിക് ഹിയറിംഗിന്റെ അടിസ്ഥാനത്തില്‍ വനിതാ കമ്മിഷന്‍ നല്‍കുന്ന ശിപാര്‍ശകള്‍ ഗൗരവത്തോടെ പരിഗണിച്ച് സര്‍ക്കാര്‍ ഇടപെടല്‍ നടത്തും.

ദൂരെ സ്ഥലങ്ങളില്‍ ജോലിക്ക് പോകേണ്ടി വരുന്ന അമ്മമാര്‍ക്ക്  ഒപ്പം കുഞ്ഞുങ്ങളെയും  താമസിപ്പിക്കുന്നതിന് ഹോസ്റ്റല്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.  കുഞ്ഞുങ്ങള്‍ക്കായി അവിടെ ഡേ കെയര്‍ സംവിധാനവും ഉണ്ട്. കുട്ടികളെ 12 വയസുവരെ ഹോസ്റ്റലില്‍ ഒപ്പം നിര്‍ത്തി പഠിപ്പിക്കാം.  സ്ത്രീകള്‍ കൂടുതലായി ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ഡേ കെയര്‍ സംവിധാനം ഒരുക്കാനുള്ള പദ്ധതി നടപ്പാക്കും. ആദ്യ ഘട്ടമായി 50 സ്ത്രീകളില്‍ കൂടുതല്‍ പേര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലാകും ഇത്തരത്തില്‍ ഡേ കെയര്‍ സേവനം ഉറപ്പാക്കുക.

ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ഗര്‍ഭിണിയാകുമ്പോള്‍  നിര്‍ബന്ധിതമായി രാജി വയ്പ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കും. വനിതകളുടെയും, ശിശുക്കളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി നടത്തിയ പഠനത്തിലാണ് ഐ ടി കമ്പനികളിലെ ഇത്തരമൊരു മോശമായ പ്രവണത ശ്രദ്ധയില്‍പ്പെട്ടത്. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകും. പ്രസവശേഷം ജോലിയില്‍ തിരികെ പ്രവേശിക്കുന്ന വിവിധ മേഖലകളില്‍  ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ആവശ്യമായ പരിശീലനം വനിതാശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ പാലിയേറ്റീവ് നഴ്‌സുമാര്‍ നടത്തുന്ന സേവനം വളരെ മികച്ചതാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച  കേരള വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി പറഞ്ഞു. സ്ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമമാണ് വനിതാ കമ്മിഷന്‍ നടത്തുന്നത്. പബ്ലിക് ഹിയറിംഗിലൂടെ തങ്ങളുടെ പ്രശ്‌നങ്ങളും വിഷമങ്ങളും തുറന്നു പറയുന്നതിനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളതെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

   കേരള വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി,  ഡയറക്ടര്‍ ഷാജി സുഗുണന്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ യു. അബ്ദുള്‍ ബാരി,  പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ തുടങ്ങിയവര്‍ പങ്കെടുത്തു. കേരളത്തിലെ ഹോം നഴ്‌സിംഗ് മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച റിസര്‍ച്ച് ഓഫീസര്‍ എ. ആര്‍. അര്‍ച്ചന നയിച്ചു.