സംസ്ഥാന വനിതാ വികസന കോര്‍പറേഷന് 300 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരന്റി

ലക്ഷ്യമിടുന്നത് 46,000 പുതിയ പ്രത്യക്ഷ തൊഴിലവസരങ്ങള്‍ കൂടി

 
Veena
Veena

തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന് ദേശീയ ധനകാര്യ കോര്‍പറേഷനുകളില്‍ നിന്നും വായ്പ്പയെടുക്കുന്നതിനായി 300 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരണ്ടി അനുവദിച്ചതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. വനിതാ വികസന കോര്‍പറേഷന് 2016 വരെ 140 കോടി രൂപയുടെ ഗ്യാരന്റി മാത്രമാണ് ഉണ്ടായിരുന്നത്. 2016ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വിവിധ വര്‍ഷങ്ങളില്‍ 1155.56 കോടി രൂപയുടെ അധിക ഗ്യാരന്റി അനുവദിച്ചിരുന്നു. ഇതിന് പുറമേയാണ് ഇപ്പോള്‍ 300 കോടികൂടി അനുവദിച്ചിട്ടുള്ളത്. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ (200 കോടി), ദേശിയ സഫായി കരം ചാരിസ് ധനകാര്യ കോര്‍പറേഷന്‍ (100 കോടി) എന്നിവടങ്ങളില്‍ നിന്നും വായ്പ്പ സ്വീകരിക്കുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളത്. .

സംസ്ഥാന വനിതാവികസന കോര്‍പറേഷന്‍ സംസ്ഥാന സര്‍ക്കാരിന്റെയും ദേശിയ ധനകാര്യ കോര്‍പറേഷനുകളുടെയും സഹായത്തോടെ വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകള്‍ക്ക് ലളിതമായ വ്യവസ്ഥകളില്‍ കുറഞ്ഞ പലിശക്ക് സ്വയംസംരംഭക വായ്പ്പകള്‍ കാലങ്ങളായി നല്‍കി വരുന്നു. ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭ്യമായ ഉയര്‍ന്ന സര്‍ക്കാര്‍ ഗ്യാരന്റി (1595.56 കോടി രൂപ) കോര്‍പറേഷന്റെ പ്രവര്‍ത്തന മേഖലയില്‍ നിര്‍ണായക മുന്നേറ്റമുണ്ടാക്കും.

സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 31795 വനിതകള്‍ക്ക് 334 കോടി രൂപ കോര്‍പറേഷന്‍ വിതരണം ചെയ്തിരുന്നു. കൂടാതെ സര്‍ക്കാരില്‍ നിന്നും ലഭ്യമായ അധിക ഗ്യാരന്റി പ്രയോജനപ്പെടുത്തി ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് നാളിതുവരെ 1,27,000 ഓളം വരുന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ വനിതാ വികസന കോര്‍പറേഷന് സാധിച്ചു. കൂടാതെ ശുചീകരണ ജോലിയില്‍ ഏര്‍പ്പെടുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 35,000 വനിതകള്‍ക്ക് സ്വയം തൊഴില്‍ സംരഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള സാമ്പത്തിക സഹായം നല്‍കുന്നതിനും വനിതാ വികസന കോര്‍പറേഷന് സാധിച്ചു.

ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 12346 വനിതകള്‍ക്ക് 180 കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞു. ഇപ്പോള്‍ ലഭ്യമായിരുന്ന അധിക ഗ്യാരന്റി പ്രയോജനപ്പെടുത്തി നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 375 കോടി രൂപയുടെ ന്യൂനപക്ഷ വിഭാഗത്തിന് 165 കോടി രൂപയുടെ വായ്പ വിതരണത്തിലൂടെ 34,000 വനിതകള്‍ക്കും സഫായി കരം ചാരിസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 75 കോടി രൂപയുടെ വായ്പ വിതരണത്തിലൂടെ 12,000 തൊഴിലവസരങ്ങളും സൃഷിടിക്കാനാകും സാധിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാളും 8000 ഓളം സ്ത്രീകള്‍ക്ക് അധികമായി മിതമായ നിരക്കില്‍ സ്വയം തൊഴില്‍ വായ്പ ലഭ്യമാക്കാന്‍ ഇത് മുഖേന സാധിക്കും.

സര്‍ക്കാരിന്റെ പദ്ധതി നടത്തിപ്പിലൂടെയും വായ്പ വിതരണത്തിലൂടെയും ഈ സര്‍ക്കാര്‍ ഭരണത്തില്‍ വന്ന ശേഷം 12 ലക്ഷത്തോളം വനിതകള്‍ക്ക് വിവിധ രീതിയിലുള്ള സേവനമെത്തിക്കാന്‍ കോര്‍പറേഷന് കഴിഞ്ഞിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിനും ഉന്നമനത്തിനും സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യത്തിന്റെ തെളിവാണ് ഇതെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.